കൊല്ലം: ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിച്ച് ബസിൽ നിന്നിറക്കി വിട്ടതായി പരാതി. കുരീപ്പുഴ - ആശ്രാമം റൂട്ടിൽ സർവീസ് നടത്തുന്ന മണിക്കുട്ടി എന്ന ബസിലെ ജീവനക്കാരാണ് വിദ്യാർത്ഥികളോട് മോശമായി പെരുമാറിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുരീപ്പുഴയിൽ നിന്ന് കയറിയ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാതെ ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ കലോത്സവ വേദി വരെ 15 രൂപ ടിക്കറ്റാണ് ഈടാക്കിയത്. ഉയർന്ന ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത വിദ്യാർത്ഥിനികൾക്ക് നേരേ കണ്ടക്ടർ അസഭ്യവർഷം നടത്തി. ഫുൾ ടിക്കറ്റടുക്കാൻ വിസമ്മതിച്ച കുരീപ്പുഴയിൽ നിന്ന് കയറിയ 10ഓളം ആൺകുട്ടികളെ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറക്കിവിട്ടതായും പരാതിയുണ്ട്. അഞ്ചാലുംമൂട് റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാറില്ലെന്ന പരാതി നേരത്തെയും ഉയർന്നിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബസുകൾക്കെതിരെ മോട്ടോർവാഹനവകുപ്പിൽ പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |