കൊല്ലം: കിളികൊല്ലൂർ സ്വദേശിയായ സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായ പൊലീസുകാരെ തിരിച്ചെടുക്കാൻ ഭരണപക്ഷത്തെ പ്രമുഖ നേതാക്കൾ ഇടപെടുന്നുവെന്ന് ആരോപണം. അതേസമയം ഇരുവരെയും മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജി.പിയുടെ ഉത്തരവ് പ്രകാരമുള്ള ഡി.സി.ആർ.ബി എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇഴയുകയാണ്.
മുൻ കിളികൊല്ലൂർ സി.ഐ, എസ്.ഐ, എ.എസ്.ഐ, സീനിയർ സി.പി.ഒ എന്നിവരാണ് സസ്പെഷനിലുള്ളത്. ഇവരിൽ ചിലർ ഇടനിലക്കാർ മുഖേന യുവാക്കളുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വഴങ്ങാഞ്ഞതോടെയാണ് സി.പി.എം നേതാക്കളെ സമീപിച്ചത്. സൈനികനൊപ്പം മർദ്ദനമേറ്റ സഹോദരൻ വിഘ്നേഷ് പേരൂരിലെ ഡി.വൈ.എഫ്.ഐ നേതാവാണ്. പൊലീസുകാരനെ മർദ്ദിച്ചെന്ന കള്ളക്കേസ് ഉണ്ടാക്കി കുടുക്കിയ ദിവസം തന്നെ യുവാക്കളുടെ ബന്ധുക്കൾ പ്രദേശത്തെ സി.പി.എം നേതാക്കളെ ബന്ധപ്പെട്ടെങ്കിലും കാര്യമായി ഇടപെട്ടില്ല. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും സി.പി.എം നേതാക്കളെ കണ്ടെങ്കിലും അവഗണിച്ചു. പിന്നീട് മുൻ മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ സംഭവം ബോദ്ധ്യപ്പെടുത്തി. മേഴ്സിക്കുട്ടി അമ്മ ഉടൻ കമ്മിഷണറെ ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ല. തൊട്ടടുത്ത ദിവസം മേഴ്സിക്കുട്ടിഅമ്മ കമ്മിഷണർ ഓഫീസിലെത്തി അന്വേഷണം ആവശ്യപ്പെട്ടു. പിന്നീട് യുവാക്കളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന അന്വേഷണ റിപ്പോർട്ട് മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് യുവാക്കൾക്ക് പിന്തുണയുമായി പ്രാദേശിക സി.പി.എം രംഗത്തെത്തിയത്.
റിപ്പോർട്ട് ആവർത്തിച്ച് കമ്മിഷണർ
സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിന്റെയും ക്രൈം ബ്രാഞ്ചിന്റെയും റിപ്പോർട്ട് ആവർത്തിച്ച് കമ്മിഷണർ. സഹോദരങ്ങൾക്ക് മർദ്ദനമേറ്റുവെന്നും എന്നാൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ മർദ്ദിച്ചതിന് തെളിവില്ലെന്നും മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പൊലീസ് തന്നെ പുറത്തുവിട്ട വീഡിയോയിൽ ഒരു ഉദ്യോഗസ്ഥൻ സൈനികനെ മർദ്ദിക്കുന്ന ദൃശ്യങ്ങളുണ്ട്. എന്നിട്ടും മർദ്ദനത്തിന് തെളിവില്ലെന്ന റിപ്പോർട്ട് പൊലീസുകാരെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |