ചാത്തന്നൂർ: കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് തുടങ്ങിവച്ച പരാക്രമം ചാത്തന്നൂർ ആൽത്തറ ജംഗ്ഷനിൽ കൂട്ടത്തല്ലിൽ കലാശിച്ചു. കല്ലുവാതുക്കൽ സ്വദേശിയായ കിരണാണ് (18) കഞ്ചാവ് ലഹരിയിൽ പ്രദേശത്തെ ട്യൂഷൻ സെന്ററിൽ കയറി അദ്ധ്യാപകരെ അസഭ്യം പറയുകയും ഓരോ ക്ലാസിലുമുള്ള പെൺകുട്ടികളുടെ എണ്ണമെടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്രമിച്ചിട്ടും യുവാവ് പിന്തിരിയാതിരുന്നതോടെ നാട്ടുകാർ ഇടപെട്ടു. ഇതോടെ നാട്ടുകാർക്കുനേരേയായി കിരണിന്റെ ആക്രോശം. ഇതിനിടെ നാട്ടുകാർ രണ്ടായി തിരിഞ്ഞ് അടി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, സി.പി.എം പ്രവർത്തകരായ എസ്.കെ.ഷിബു, വസന്തകുമാർ, സുമേഷ് തുടങ്ങിയവർ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കിരണിനെ തടഞ്ഞുവച്ച് ചാത്തന്നൂർ പൊലീസിനെ വിളിച്ചെങ്കിലും അവരെത്താനും വൈകി. പൊലീസെത്തുമെന്നറിഞ്ഞ് ഇടയ്ക്ക് പിരിഞ്ഞുപോയ സംഘം വീണ്ടും സംഘടിച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന നിലയായി. രണ്ടാം വട്ടം അടി തുടങ്ങും മുമ്പേ പൊലീസ് എത്തി കിരണിനെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |