കൊല്ലം: കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കഴക്കൂട്ടം - കൊല്ലം ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായി ഐ.ടി പാർക്കുകൾ ആരംഭിക്കുന്ന സ്ഥലങ്ങൾ നിശ്ചയിക്കാനുള്ള സാദ്ധ്യതാ പഠനം തുടങ്ങി. വിദഗ്ദ്ധ സമിതിയുടെ ആദ്യയോഗം ഇന്നലെ നടന്നു.
ദേശീയപാത 66ന് സമീപം 15 മുതൽ മുതൽ 100 ഏക്കർ വരെയുള്ള പത്തോളം സ്ഥലങ്ങളാണ് നിലവിൽ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഗൂഗിൾ മാപ്പ് അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. തുടർന്ന് സ്ഥലങ്ങൾ വിദഗ്ദ്ധ സംഘം സന്ദർശിച്ച് സാമൂഹ്യ, സാമ്പത്തിക സാദ്ധ്യതകൾ വിലയിരുത്തും.
വിദേശ കമ്പിനികൾക്ക് അടക്കം താല്പര്യം വരുന്ന സാഹചര്യമുള്ള സ്ഥലമാകും തിരഞ്ഞെടുക്കുക. ജില്ലാ കേന്ദ്രത്തിൽ നിന്ന് ഒഴിഞ്ഞുള്ള പ്രദേശങ്ങൾക്കാണ് മുൻഗണന. കേരളത്തിലെ വിവിധ ഐ.ടി പാർക്കുകളിലെ പ്രധാന ഉദ്യോഗസ്ഥർ, നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പ്രതിനിധികൾ, റിട്ട. തഹസീൽദാർ എന്നിവരാണ് സമിതിയിലുള്ളത്.
വൈകാതെ തന്നെ വിദഗ്ദ്ധ സമിതി അനുയോജ്യമായ ഭൂമികളുടെ അന്തിമപട്ടിക തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്കായി കൂടുതൽ സ്ഥലം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
വരുന്നത് വമ്പൻ ഐ.ടി പാർക്കുകൾ
ആദ്യഘട്ടത്തിൽ നാല് ലക്ഷം ചതുരശ്രയടി വസ്തീർണത്തിൽ കുറയാത്ത വമ്പൻ ഐ.ടി പാർക്ക്
ഇതിന്റെ ഉപഗ്രഹങ്ങളായി ജില്ലയിൽ 50000 മുതൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മിനി ഐ.ടി പാർക്കുകൾ
വില ഉയർത്താൻ സാദ്ധ്യതയുള്ളതിനാൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങൾ വെളിപ്പെടുത്താൻ എസ്.പി.വി തയ്യാറല്ല
ഏറ്റവും മെച്ചപ്പെട്ട വില നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി ലഭിച്ചു
സംരംഭകർക്ക് സർക്കാർ ഏജൻസികളിൽ നിന്നുള്ള അനുമതി വേഗത്തിൽ ലഭ്യമാകാനുള്ള സൗകര്യങ്ങളുമുണ്ടാകും
4 ഐ.ടി കോറിഡോറുകൾക്ക്
കിഫ്ബിയിൽ നിന്ന് ₹1000 കോടി
(സ്ഥലം ഏറ്റെടുക്കൽ)
ദേശീയപാതയിൽ നിന്ന് കൂടുതൽ അകലെയല്ലാത്തതും മികച്ച ഗതാഗതം, ആശുപത്രി, സ്കൂൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ളവയുടെ സാമീപ്യവും പരിശോധിച്ചാണ് സ്ഥലം തെരഞ്ഞെടുക്കുക.
എസ്.പി.വി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |