കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് ആരംഭിക്കുമ്പോഴുള്ള സുരക്ഷാ ജോലികൾക്കായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഫോഴ്സെത്തും. സേനാംഗങ്ങളെ ആവശ്യപ്പെട്ട് കേരള മാരിടൈം ബോർഡ് സംസ്ഥാന സർക്കാരിന് കത്ത് നൽകി.
എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനും ഐ.എസ്.പി.എസ് കോഡ് ലഭിക്കാനും ആയുധധാരികളായ സുക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള മർക്കന്റയിൽ മറൈൻ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പുറമേ ഇൻഡസ്ട്രിയൽ ഫോഴ്സിനെയും നിയോഗിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലായി. രണ്ട് സി.ഐമാരടക്കം 20 പൊലീസുകാരെ നിയോഗിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് സി.ഐ, എട്ട് എസ്.ഐ, നാല് സി.പി.ഒ എന്നിവരടക്കം 14 പേരെ നിയോഗിക്കാനുള്ള നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തുന്നത്. എമിഗ്രേഷൻ പോയിന്റ് പ്രവർത്തനം ആരംഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥനെ നിയോഗിക്കാനാണ് ആലോചന. ഏതാനും ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.
എഫ്.ആർ.ആർ.ഒയ്ക്ക് തൃപ്തി
എമിഗ്രേഷൻ പോയിന്റ് അനുവദിക്കുതിന് മുന്നോടിയായി കഴിഞ്ഞ ദിവസം പോർട്ട് സന്ദർശിച്ച ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസർ പോർട്ടിലെ സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. എമിഗ്രേഷൻ ഓഫീസിൽ വിവിധ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. എത്രയും വേഗം ചുറ്റുമതിൽ നിർമ്മാണം, നിരീക്ഷണ കാമറകൾ എന്നിവ സജ്ജമാക്കാനും നിർദേശം നൽകി. എഫ്.ആർ.ആർ.ഒയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് അനുവദിക്കുക. മാർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്താനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |