കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറുവരിപ്പാത നിർമ്മാണത്തിനൊപ്പം മങ്ങാട് കമ്പോളം ജംഗ്‌ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. നിലവിലെ റോഡ് തുറന്നു നൽകിയപ്പോൾ ഇരുഭാഗത്തുമുള്ളവർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ്. ബൈപാസ് നിർമ്മാണം പൂർത്തിയായതോടെ ആരോഗ്യകേന്ദ്രം, പൊലീസ് സ്റ്റേഷൻ എന്നിവ ഒരുവശത്തും ദേവാലയങ്ങളും സ്‌കൂളുകളും മറുവശത്തുമായി മുറിച്ചുമാറ്റപെട്ടു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുകയും ഇരുവശവും സർവീസ് റോഡുകൾ നിലവിൽവരികയും ചെയ്യുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യകേന്ദ്രത്തിന്റെയും പൊലീസിന്റെയും സേവനം ലഭ്യമാകാൻ മറുവശത്തുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുപോലെ, കിളികൊല്ലൂർ സോണൽ പരിധിയുടെ ഒരു ഭാഗത്തുള്ളവർക്ക് സോണൽ ഓഫീസ്, സർക്കാർ പ്രൈമറി സ്‌കൂൾ സേവനങ്ങൾ ലഭ്യമാകാനും ബുദ്ധിമുട്ടാകും. ഇവർ പ്രൈമറി വിദ്യാഭ്യാസത്തിന് മറ്റ് സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാകും ഉണ്ടാകുക.
മേവറം ഭാഗത്തേയ്ക്ക് ഇടതുവശത്ത്
മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
പൊലീസ് സ്റ്റേഷൻ
സർവീസ് സഹകരണ ബാങ്ക്
മൃഗാശുപത്രി
പോസ്റ്റോഫീസ്
പ്രാഥമികാരോഗ്യ കേന്ദ്രം
മങ്ങാട് ക്ഷേത്രം
മറുവശത്ത്
ഗവ. എൽ.പി.എസ്
കിളികൊല്ലൂർ സോണൽ ഓഫീസ്
പ്രേഷിത മാതാ സ്‌കൂൾ
കയർ സഹകരണ സംഘം
ക്രൈസ്തവ ദേവാലയം
നിവേദനം നൽകി
മങ്ങാട് കമ്പോളം ജംഗ്‌ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ എം. മുകേഷ് എം.എൽ.എയ്ക്ക് നിവേദനം നൽകി. അടിപ്പാതയുടെ ആവശ്യമുയരുന്നത് ശ്രദ്ധയിൽപ്പെട്ട എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിക്കുകയും ചെയ്തു.
'' നാലുവരിപ്പാതയായി വികസിക്കുന്നതോടെ മങ്ങാട് പ്രദേശത്തെ രണ്ടായി മുറിച്ചുമാറ്റപ്പെടും. കമ്പോളം ജംഗ്‌ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കണം"- മങ്ങാട് മുരളീധരൻ
'' അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളെ സമീപിച്ചു. രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ ഒറ്റക്കെട്ടായാണ് അടിപ്പാതയുടെ ആവശ്യം ഉന്നയിക്കുന്നത്"- എ.ഡി. ജയപാലൻ, സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്
''ദേശീയപാതയുടെ ഇരുവശവും സ്‌കൂളും ഹെൽത്ത് സെന്ററും മറ്റും അവശ്യ സേവന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയായതിനാൽ കമ്പോളം ജംഗ്‌ഷനിൽ അടിപ്പാത അടിയന്തര ആവശ്യമാണ് "- ജി. ധന്യ, പൊതുപ്രവർത്തക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |