ഇരവിപുരം : നൂറുകണക്കിന് യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന
റെയിൽവേ സ്റ്റേഷനാണ് ഇരവിപുരം. എന്നാൽ, സ്റ്റേഷനോടുള്ള അധികൃതരുടെ കടുത്ത അവഗണന കാലങ്ങളായി തുടരുകയാണ്. ഹാൾട്ട് സ്റ്റേഷനായ ഇരവിപുരത്തെ എസ്.കൃഷ്ണകുമാർ എം.പിയായിരുന്ന കാലത്ത് ഓർഡിനറി സ്റ്റേഷനാക്കാനുള്ള നടപടികൾക്ക് ശുപാർശ ചെയ്‌തെങ്കിലും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
പുനലൂർ - മധുര, നാഗർകോവിൽ - കോട്ടയം പാസഞ്ചർ ട്രെയിനുകൾക്ക്
കൊവിഡിന് മുമ്പ് ഇരവിപുരത്ത് സ്റ്റോപ്പ് ഉണ്ടായിരുന്നതാണ്. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ട്രെയിനുകൾ പുനക്രമീകരിച്ചതോടെ
സ്റ്റോപ്പും എടുത്തുകളയുകയായിരുന്നു. ഇതോടെ ഈ ട്രെയിനുകളെ
ആശ്രയിച്ചിരുന്ന നിരവധി സ്ഥിരം യാത്രക്കാരാണ് പെരുവഴിയിലായത്. കൊല്ലം - തിരുവനന്തപുരം പാസഞ്ചർ, കൊല്ലം - കന്യാകുമാരി മെമു എന്നിവയ്ക്ക് മാത്രമാണ് നിലവിൽ ഇവിടെ സ്റ്റോപ്പുള്ളത്.
ഉയരമില്ല, വെളിച്ചവും
നിരവധി യാത്രക്കാരുടെ ആശ്രയമായ ഇരവിപുരം റെയിൽവേ സ്റ്റേഷന്റെ പരാധീനതകൾ പ്ളാറ്റ് ഫോമിൽ നിന്ന് തന്നെ തുടങ്ങുന്നു. പ്ളാറ്റ് ഫോമിന്റെ ഉയരക്കുറവാണ് പ്രധാന പ്രശ്നം. പാളത്തിന് സമാന്തരമാണ് പ്ളാറ്ര് ഫോമിന്റെ ഉയരം. വർഷങ്ങൾക്ക് മുമ്പ് പ്ളാറ്റ് ഫോമിന്റെ നീളം കൂട്ടിയ കുറച്ച് ഭാഗത്ത് മാത്രമാണ് ഉയരമുള്ളത്. പ്ളാറ്റ് ഫോമിന്റെ പ്രധാന ഭാഗത്ത് ഉയരമില്ലെന്നത് ട്രെയിനിൽ കയറാനും ഇറങ്ങനും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. യാത്രക്കാരിൽ പലർക്കും ഇവിടെ വീണ് അപകടം പറ്റിയിട്ടുണ്ട്. പ്ളാറ്റ് ഫോമിലെ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞ്
കിടപ്പാണ്. ആവശ്യത്തിന് വെളിച്ചവുമില്ല. പ്ളാറ്റ് ഫോമിൽ യാത്രക്കാർക്കിരിക്കാൻ ആവശ്യത്തിന് ബഞ്ചോ കയറി നിൽക്കാൻ ഷെഡോ ഇല്ല. പ്ളാറ്ര് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർബ്രിജ് ഇല്ലാത്തിനാൽ യാത്രക്കാർക്ക് പാളം മുറിച്ചു കടക്കുകയേ നിവൃത്തിയുള്ളൂ. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സ്റ്റേഷനിൽ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. വെളിച്ചക്കുറവും അടിസ്ഥാന സൗകര്യമില്ലായ്മയും സാമൂഹ്യ വിരുദ്ധശല്യവുമെല്ലാം കൂടിച്ചേർന്ന് രാത്രിയിലെത്തുന്ന യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
ആവശ്യങ്ങളോടും അവഗണന
രാവിലെയും വൈകുന്നേരവും ധാരാളം യാത്രക്കാർ വന്നുപോകുന്ന സ്റ്റേഷനായിട്ട് പോലും ഒരു സ്ഥിരം ടിക്കറ്റ് കൗണ്ടർ ഇവിടെ ഇല്ല.
ടിക്കറ്റ് നൽകാൻ കരാർ എടുത്തിരിക്കുന്നയാളാണ് ദിവസേനയുള്ള ടിക്കറ്റ് നൽകുന്നത്. ഈ സൗകര്യം പരിമിതവുമാണ്. ഇത് കൊണ്ടു തന്നെ സീസൺടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾക്ക് കൊല്ലം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, പ്ളാറ്റ് ഫോമിന്റെ ഉയരം കൂട്ടുക, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടുകാരും യാത്രക്കാരും നിരവധി തവണ റെയിൽവേ അധികൃതരെ സമീപിച്ചെങ്കിലും അവിടെയും അവഗണനയായിരുന്നു ഫലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |