കൊല്ലം: നിയമങ്ങളിൽ മുറുകെപ്പിടിച്ച് മോട്ടോർ വാഹന വകുപ്പ് ടോറസ് ലോറികൾക്ക് വൻതുക പിഴ ചുമത്തുന്നത് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്ന ടോറസ് ലോറികൾക്ക് അമിത പിഴ ചുമത്തിയാൽ വൻ വിലക്കയറ്റം സൃഷ്ടിക്കുമെന്നും കരാറുകാർ പറയുന്നു.
400 ക്യുബിക്ക് അടി ലോഡ് കയറ്റാവുന്ന ടോറസ് ലോറികൾ അതിനുള്ള നികുതി അടച്ചാണ് നിരത്തിലിറക്കുന്നത്. 400 ക്യുബിക്ക് അടി കയറ്റുമ്പോൾ 17.5 ടൺ ഭാരമാകും. എന്നാൽ 12 ടൺ ഭാരമേ കയറ്റാവൂയെന്നാണ് ആർ.സി ബുക്കിൽ പറഞ്ഞിട്ടുള്ളത്. ഭാരം 12 ടണ്ണിൽ പരിമിതപ്പെടുത്തിയാൽ ആകെ 250 ക്യുബിക്ക് അടി മെറ്രലേ കയറ്റാനാകൂ. ലോഡിന്റെ ഭാരം കുറയുന്നതോടെ കൂടുതൽ തവണ ലോറികൾ ഓടേണ്ടി വരും. ഇന്ധന വില കുത്തനെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ നിർമ്മാണ ചെലവിനെ വലിയ അളവിൽ ബാധിക്കും.
12 ടൺ ഭാരമേ കയറ്റാവൂ എന്നത് വർഷങ്ങളായുള്ള ചട്ടമാണെങ്കിലും ഉദ്യോഗസ്ഥർ ഇപ്പോൾ പൊടുന്നനെ കർശനമാക്കുകയായിരുന്നു. അമിത ഭാരം കയറ്റിയെന്ന് പറഞ്ഞ് ഒരു ലോറിക്ക് ജി.എസ്.ടി സഹിതം 75000 രൂപ വരെയാണ് പിഴ ചുമത്തുന്നത്. ഇതുകാരണം ലോറിത്തൊഴിലാളികളും ദുരിതത്തിലാവുകയാണ്. മോട്ടോർ വാഹന വകുപ്പിന്റെ കൈയിൽ അകപ്പെടുന്ന ലോറികളിലെ തൊഴിലാളികൾക്ക് കൂലി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. എന്നാൽ ചില ടോറസ് ലോറികളെ മോട്ടോർ വാഹന വകുപ്പ് പിഴയിൽ നിന്ന് ഒഴിവാക്കുന്നുവെന്നും പരാതിയുണ്ട്. അന്യായമായ പിഴ ചുമത്തലിനെതിരെ സംസ്ഥാന ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്കും ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പരാതി നൽകിയതായി ജില്ലാ പ്രസിഡന്റ് ബൈജു, സെക്രട്ടറി ദീലീപ് കുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |