കോട്ടയം . പള്ളി പെരുന്നാളിലും ഉത്സവനാളുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായ ഉഴുന്നാടയിലൂടെ ജീവിതം പച്ചപ്പിടിപ്പിക്കുകയാണ് പനച്ചിക്കാട് വെള്ളുത്തുരുത്തി തുണ്ടിയിൽ സന്തോഷ് ഫിലിപ്പ്. കൊവിഡിനെ തുടർന്നാണ് പ്രവാസജീവിതത്തിനോട് വിട പറഞ്ഞ് സന്തോഷ് നാട്ടിലേയ്ക്ക് വിമാനം കയറിയത് വെറുതെയായില്ല. 200 വർഷം മുൻപ് പൂർവികരാൽ തുടക്കമിട്ട ഉഴുന്നാട നിർമ്മാണം ഏറ്റെടുത്തു വിജയഗാഥ രചിക്കുകയാണ് ഇദ്ദേഹം. അസംസ്‌കൃത പദാർത്ഥങ്ങളും ചേരുവകകളും ചേർക്കാതെ വിറകടുപ്പിൽ നിർമ്മിച്ചെടുക്കുന്ന വെള്ളൂത്തുരുത്തിയിലെ ഉഴുന്നാടയുടെ രുചി ഇതിനോടകം ഹിറ്റായി. ബേക്കറികളിലേയ്ക്കും വിദേശത്തേയ്ക്കും ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചെയ്ത് നൽകുന്നുണ്ട്. മാതാവ് ഏലിക്കുട്ടി, ഭാര്യ ബിബിത മക്കളായ ഹന്ന, മിൽഹ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സമീപവാസികളും കട്ടയ്ക്ക് കൂടെയുണ്ട്. കട്ടപ്പന, ഹൈറേഞ്ച്, മുട്ടുചിറ എന്നിവിടങ്ങളിലും നിർമ്മാണമുണ്ട്. ഒരു കിലോയ്ക്ക് 140 രൂപയാണ് ഈടാക്കുന്നത്.
അമ്മാമ്മ പകർന്ന് കൊടുത്ത രുചിക്കൂട്ട്.
200 വർഷം മുൻപ്, കോട്ടയത്ത് നിന്ന് ഒരു അമ്മാമ്മ വെള്ളുത്തുരുത്തിയിൽ സന്ദർശനം നടത്തുകയും അക്കാലത്ത് അവിടെയുണ്ടായിരുന്ന സന്തോഷിന്റെ കുടുംബത്തിലെ പൂർവികരെ ഉഴുന്നാട ഉണ്ടാക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് തലമുറകളായി തുടർന്നു. പ്രദേശത്ത് മുൻപ് 20 വീടുകളിൽ നിർമ്മാണമുണ്ടായിരുന്നു. ഇപ്പോൾ 12 ആയി ചുരുങ്ങി.
തയ്യാറാക്കുന്നത് ഇങ്ങനെ.
പത്തിനെട്ട് കപ്പമാവും ഉഴുന്നുമാവും ഗ്രൈൻഡറിൽ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കും. ചെറിയ ഉരുളയുണ്ടാക്കി അതിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് തുളയുണ്ടാക്കി വയ്ക്കും. ശേഷം വിറകടുപ്പിൽ ചീനിച്ചട്ടിയിലെ തിളച്ച എണ്ണയിലിട്ട് വറുത്ത് കോരിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |