കോട്ടയം : തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് പേരൂർ തച്ചനാട്ടിൽ ജി.എസ്.ലക്ഷ്മി മരിച്ച സംഭവത്തിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ മാനേജിംഗ് ഡയറക്ടറും ചീഫ് ഗൈനക്കോളജിസ്റ്റുമായ ഡോ.ജയ്‌പാൽ ജോൺസനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസ് ഒതുക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയ ഡോക്ടർക്കെതിരെ ലക്ഷ്മിയുടെ ഭർത്താവ് അഡ്വ.ടി.എൻ.രാജേഷ് നടത്തിയ നിയമപോരാട്ടമാണ് ഫലംകാണുന്നത്. 304 എ വകുപ്പ് പ്രകാരം ഏറ്റുമാനൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ലക്ഷ്മിയുടെ മരണം സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ടുകൾ അടിവരയിടുന്നതാണ് ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ. രക്തബാങ്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മെച്ചപ്പെട്ട ചികിത്സ നൽകാതെയും ഡോ.ജയ്‌പാലിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. രക്തവും രക്ത ഘടങ്ങളും നൽകിയില്ല. ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായപ്പോൾ മറ്റ് ആശുപത്രികളുടെ സേവനം തേടിയില്ലെന്നും 210 ഓളം പേജുള്ള കുറ്റപത്രം പറയുന്നു. വിവിധ ഡോക്ടർമാരടക്കമുള്ള 35 സാക്ഷികളുടെ മൊഴിയെടുത്തതിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
2020 ഏപ്രിൽ 24നായിരുന്നു ലക്ഷ്മിയുടെ മരണം. അന്നത്തെ ഏറ്റുമാനൂർ എസ്.എച്ച്.ഒ അനൂപ് സി.നായരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം. പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പിമാരായ ഗിരീഷ് പി.സാരഥി, ടി.എം.വറുഗീസ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്. ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടിട്ടും കേസ് അട്ടിമറിക്കാൻ ഡി.എം.ഒ ഡോ.എൻ.പ്രിയ അടക്കമുള്ളവരെ കൂട്ടുപിടിച്ചായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ. തെളിവുകൾ നിരത്തി രാജേഷിനൊപ്പം കേരളകൗമുദിയും നിലകൊണ്ടതോടെ സ്വാധീനത്തിന് ആയുസില്ലാതായി.
അട്ടിമറി ശ്രമങ്ങൾ പാഴായത് ഇങ്ങനെ
മറുപിള്ള രക്തത്തിൽ കലർന്നാവാം മരണമെന്ന് സംശയമെന്നോണം റിപ്പോർട്ട് നൽകി മെഡിക്കൽ കോളേജ് പതോളജി വിഭാഗം
നിജസ്ഥിതി അറിയാൻ കേന്ദ്ര ലാബിൽ ആന്തരാവയങ്ങൾ പരിശോധിച്ചു. മറുപിള്ള രക്തത്തിൽ കലർന്നാതായി കണ്ടെത്താനായില്ല
ജയ്‌പാലിനെ രക്ഷിക്കാൻ മെഡിക്കൽ ബോർഡിൽ നിയമവിരുദ്ധമായി കൂടുതൽ അംഗങ്ങളെ ഡി.എം.ഒ ഉൾപ്പെടുത്തി
ബോർഡ് അംഗമായ പ്ലീഡർ അഡ്വ.വി. ജയപ്രകാശ് അടക്കമുള്ളവർ ഭിന്നാഭിപ്രായം കടുപ്പിച്ചതോടെ കേസ് സംസ്ഥാന ഉന്നതാധികാര സമിതിക്ക്
ഡോ. ജയ്‌പാലിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ, ഹൈക്കോടതിയുട ഇടപെടലുകൾ
കേരളകൗമുദിയ്ക്ക് നന്ദി
''ഞങ്ങളുടെ വേദനയിൽ തുടക്കം മുതൽ ഒപ്പം നിന്ന കേരളകൗമുദിയ്ക്ക് പ്രത്യേകം നന്ദി. ഹൈക്കോടതിയുടെ ഇടപെടലും ഉന്നതാധികാര സമിതിയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടേയും സത്യസന്ധതയുമാണ് ഡോക്ടറുടെ അനാസ്ഥ കണ്ടെത്താനായത്''
അഡ്വ.ടി.എൻ.രാജേഷ്, ലക്ഷ്മിയുടെ ഭർത്താവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |