കോട്ടയം . കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും കാർഷികമേഖലയെ പിന്നോട്ടടിക്കുന്നു. തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് കൃഷി നടക്കുന്നത്. ചിലർ കുഴൽക്കിണറുകൾ കുത്തി വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. വേനൽമൂലം വരൾച്ച കൂടുതലായാൽ തോടുകളിലെയും നീർച്ചാലുകളിലെയും ജലം വറ്റിവരളും. ഇതോടെ പയർ, പാവൽ, പടവലം തുടങ്ങിയ പച്ചക്കറി കൃഷിയും ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലാകും. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ചൂടിന്റെ കാഠിന്യത്തിൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞു വീഴുന്ന സ്ഥിതിയാണ്. പലയിടത്തും കർഷകർ പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞു തൂങ്ങി. വേനൽച്ചൂട് ആരംഭിച്ചപ്പോൾ തന്നെ കർഷകർ വാഴ നനച്ചുതുടങ്ങിയിരുന്നു. എന്നാൽ അടുത്ത നാളുകളിൽ വേനൽ രൂക്ഷമായതോടെ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടു. ഇതോടെ വാഴകൾ നനയ്ക്കാൻ മാർഗമില്ലാതായി.
കടം വാങ്ങി കൃഷിയിറക്കി, പ്രതീക്ഷകൾ കരിഞ്ഞുണങ്ങി.
പൂവൻ, ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന മികച്ച വിലയിൽ ആകൃഷ്ടരായാണ് പലരും വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. റബറിന് വിലയിടിഞ്ഞതോടെ റബബർ വെട്ടിമാറ്റി വാഴ കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്.കടം വാങ്ങിയും വായ്പയെടുത്തും കൃഷി ഇറക്കിയ പലർക്കും കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ക്ഷീര കർഷകർ വാടുന്നു.
ശക്തമായ വേനൽ ക്ഷീരകർഷകരെയും തളർത്തുകയാണ്. പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ വില കുതിച്ച് കയറുന്നതുമെല്ലാം ക്ഷീര മേഖലയെ ഒന്നടങ്കം പിടിച്ചുലക്കുന്നു. ഈ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയാതെ ക്ഷീര കർഷകർ രംഗം വിട്ടൊഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. കനത്ത വേനലിനൊപ്പം തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ്. കാലിവളർത്തൽ വൻനഷ്ടമാണെന്നും പ്രതിസന്ധി പരിഹരിക്കാൻ കാലിത്തീറ്റ വില വർദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കർഷകർ പറയുന്നു
കർഷകനായ ബേബി പറയുന്നു.
വേനൽ കടുത്താൽ കന്നുകാലികൾക്ക് ആവശ്യമായ തീറ്റപ്പുല്ലിന് എവിടെ പോകുമെന്ന ആശങ്കയിലാണ്. ഉണക്ക് വർദ്ധിച്ചതിനെ തുടർന്ന് അമയന്നൂർ മേഖലയിലെ പാടശേഖത്തെ നെല്ല് ഉണങ്ങി നശിച്ചു. കാലാവസ്ഥ ഈ സ്ഥിതിയിൽ തന്നെ തുടർന്നാൽ കാർഷിക ഉത്പാപാദനത്തെയും വലിയതോതിൽ ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |