ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി.
കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണി ഘടകകക്ഷിയായിട്ട് വർഷമേറെ കഴിഞ്ഞെങ്കിലും എലിശ്ശേരിയിലെ ചില കക്ഷണങ്ങൾ വേകാതെ കിടക്കുന്ന അവസ്ഥയിലാണിപ്പോഴും. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുമെന്ന് പറയുമ്പോലെ സി പി എം, സി പി ഐ ഘടകകക്ഷികളിലെ ചില നേതാക്കളുടെ പാര പണിയിൽ സഹികെടുകയാണ് ജോസ് വിഭാഗം നേതാക്കൾ. കോട്ടയത്ത് സി പി ഐയിലും വലുത് ജോസാണെന്ന "ആരെടാ വലിയവൻ" തർക്കമായിരുന്നു ആദ്യം. അത് കെട്ടടങ്ങാതെ നിൽക്കുമ്പോഴാണ് തദ്ദേശസ്ഥാപനങ്ങളിൽ മുൻ ധാരണലംഘിച്ച് കടിച്ചു തൂങ്ങി ഇരുന്നതിനെ ചൊല്ലിയുള്ള വിവാദം. ആദ്യം സി പി ഐ സാമ്പിൾ വെടിപൊട്ടിച്ചു. തിരിച്ച് ജോസും പൊട്ടിച്ചു വെടി. പിന്നെ വെടി നിറുത്തലായി. പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനം കാലാവധി കഴിഞ്ഞപ്പോൾ സി പി എമ്മിന് വിട്ടുകൊടുക്കാൻ തയ്യാറായെങ്കിലും പാർട്ടി ചിഹ്നത്തിൽ ജയിച്ച ബിനുവിനെ ഒരു കാരണവശാലും ചെയർമാനാക്കാൻ സമ്മതിക്കില്ലെന്ന കടുംപിടുത്തത്തിൽ അവസാന വിജയം ജോസിനായി. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജോസ് വിഭാഗത്തിന്റെ പണിമേടിച്ച് കെട്ടേണ്ടെന്ന് സി പി എം സംസ്ഥാന നേതാക്കൾ തീരുമാനിച്ചതോടെ ബിനു തയ്ച്ചുവച്ച ചെയർമാൻ കുപ്പായം ഊരിക്കെടുക്കേണ്ടിവന്നു പിൻ സീറ്റ് ഡ്രൈവിംഗിനായി ബിനു കണ്ടെത്തിയ ആളെ പകരമാക്കിയത് അത്ര ദഹിച്ചില്ലെങ്കിലും സമ്മതിക്കേണ്ടി വന്നു.
ചെയർമാൻ ആന്റോ സ്ഥാനമൊഴിയും മുമ്പ് പണി തീരാത്ത ശ്മശാനം ജോസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാണ് കസേര ഒഴിഞ്ഞത്. ഒരു മാസത്തിനു ശേഷം ബിനുവിന്റെ നോമിനിയായ ചെയർപേഴ്സൺ ജോസിൻ ബിനോ ആന്റോയെ ശരിക്കും ഭിത്തിയിൽ തേച്ച് ഒട്ടിച്ചതു പോലെ
എട്ടിന്റെ പണിയാണ് തിരിച്ചു കൊടുത്തത്. ശ്മശാനം പ്രവർത്തന സജ്ജമാക്കാതെ മാസങ്ങൾക്കു മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്ക് പങ്കുണ്ടെന്നും ഇതിന് ഉദ്ഘാടകനായ ജോസിനും ഇടതുമുന്നണിയ്ക്കും വേണ്ടി പൊതു സമൂഹത്തോടെ മാപ്പ് ചോദിക്കുന്നുവെന്ന് എളിമയോടെ നൈസായി പറഞ്ഞായിരുന്നു പണി. വൈദ്യുതി കണക്ഷൻ , ജനറേറ്റർ, ഡ്രൈപിറ്റ് തുടങ്ങിയവ ആകാതെയാണ് ശ്മശാനം ഉദ്ഘാടനം ചെയ്തതെങ്കിലും താൻ മുൻകൈയെടുത്ത് ഉടൻ പണി പൂർത്തിയാക്കുമെന്ന് കൂടി താങ്ങിയാണ് "പണി" എങ്ങനെ കൊടുക്കാമെന്ന് തെളിയിച്ചത്.
ചെയർപേഴ്സന്റെ പരസ്യ മാപ്പ് മുന്നണി വിരുദ്ധവും പ്രതിപക്ഷവുമായി ചേർന്നുള്ള നാടകവുമാണെന്നും ഇടതു മുന്നണി ഘടകകക്ഷി ബന്ധം പാമ്പൻപാലം പോലെ ദൃഢമാണെന്നും ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ലെന്നുമായിരുന്നു ജോസ് വിഭാഗം മുൻ ചെയർമാന്റെ മറുപടി." പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോൾ മുന്നേ മുന്നേ " എന്ന് ഉള്ളിൽ പറഞ്ഞു ബുദ്ധന്റെ ചിരിയുമായി നിൽക്കുകയാണ് ചെയർമാൻ സ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ ജോസ് വിഭാഗം തട്ടിത്തെറിപ്പിച്ചതിന്റെ അരിശം തീരാതെ കറുപ്പണിഞ്ഞു നിന്ന ബിനു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |