കോട്ടയം: വേനൽ കടുത്തതോടെ കിണർ വൃത്തിയാക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. അഞ്ച് വർഷത്തിനിടെ ജില്ലയിൽ കിണർ വൃത്തിയാക്കാനിറങ്ങുന്നതിനിടെ ശ്വാസം മുട്ടി 12 പേരാണ് മരിച്ചത്. മുൻകരുതലുകളില്ലാതെ കിണറ്റിൽ ഇറങ്ങുന്നതാണ് അപകടങ്ങളുണ്ടാക്കുന്നതെന്ന് ഫയർഫോഴ്‌സ് മുന്നറിയിപ്പ് നൽകുന്നു.
ആഴമില്ലാത്ത കിണറുകളിലടക്കം ഓക്സിജന്റെ സാന്നിദ്ധ്യം കുറവാണ്. അതുകൊണ്ടു തന്നെ കിണറ്റിലിറങ്ങും മുമ്പ് വായു സഞ്ചാരമുണ്ടോയെന്ന് ഉറപ്പാക്കണം. ഒരു കടലാസ് തീകൊളുത്തി കിണറ്റിലിട്ട് ഇത് മനസിലാക്കാം. കിണറിനടിയിൽ വരെ തീ കെടാതെ കടലാസ് എത്തിയാൽ ഓക്‌സിജന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം. മറിച്ചെങ്കിൽ തീ കെട്ടുപോകുന്ന ആഴം വരെയാകും ഓക്‌സിജനുണ്ടാവുക.
അതേസമയം വായുസഞ്ചാരമുണ്ടെങ്കിലും കാർബൺ മേണോക്‌സൈഡ് പോലെയുള്ള വിഷവാതകങ്ങളുടെ സാന്നിദ്ധ്യവും അപകടമുണ്ടാക്കുമെന്ന് വിദഗ്‌ദ്ധർ മുന്നറിയിപ്പു നൽകുന്നു. കാർബൺ മേണോക്‌സൈഡിന്റെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാൻ ബുദ്ധിമുട്ടുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മേട്ടോറുകൾ ഉപയോഗിക്കുന്ന കിണറുകളിൽ കാർബൺ മേണോക്‌സൈഡിന്റെ സാന്നിദ്ധ്യത്തിന് സാദ്ധ്യതയേറെയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാർബൺ മേണോക്‌സൈഡ് ശ്വസിക്കുന്നവരെ നിശ്ചിത സമയത്തിനുള്ളിൽ പുറത്തെത്തിച്ച് ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം.
പരിസര സുരക്ഷ അനിവാര്യം
കിണറ്റിൽ ഇറങ്ങും മുമ്പ് പരിസരത്തെ സുരക്ഷാ പരിശോധന അനിവാര്യം
കിണറിന്റെ സുരക്ഷിതത്വവും ഇറങ്ങുന്നയാളുടെ ശാരീരികക്ഷമതയും ഉറപ്പാക്കണം
ലഹരി പദാർത്ഥങ്ങളുപയോഗിച്ചശേഷം ഒരിക്കലും കിണറ്റിലിറങ്ങരുത്
കിണറ്റിലിറങ്ങാൻ ഉപയോഗിക്കുന്ന കയർ, ലാഡർ എന്നിവയുടെ ഗുണനിലവാരം
മൾട്ടി ഗ്യാസ് ഡിറ്റക്ടർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം
അപകടമുണ്ടായാൽ ഉടൻ ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യു സേവനം തേടണം
സ്‌ഫോടനവസ്തു ഉപയോഗിച്ച് കിണറിന് ആഴം കൂട്ടുന്നത് അധികൃതരെ അറിയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |