ഇഞ്ചിഞ്ചായി കൊല്ലും പോലെ ഗാർഹിക ഗ്യാസ് സിലിണ്ടറിന് 51ഉം വാണിജ്യ ആവശ്യത്തിനുള്ളതിന് 351 രൂപയും കൂട്ടിയുള്ള കേന്ദ്രത്തിന്റെ ഇരുട്ടടിയിൽ എങ്ങനെ ജീവിക്കുമെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. സംസ്ഥാന ബഡ്ജറ്റിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിന് സർക്കാർ പഴിപേറുകയാണ്. ഗ്യാസ് വില വർദ്ധനയോടെ കേന്ദ്രത്തെ പഴിപറയാൻ സംസ്ഥാനത്തിന് പുതുവഴിയും കിട്ടി.
ബി.ജെ.പി നേതാക്കൾ ന്യായീകരണ തൊഴിലാളികളാകുമ്പോൾ എൽ.ഡി.എഫിനും യുഡിഎഫിനും തെരുവിൽ കേന്ദ്ര വിരുദ്ധ സമരം കളിക്കാം. കുറേ നാളായി യു.ഡി.എഫാണ് തെരുവ് കൈയടക്കിയിരിക്കുന്നത്. എന്നും ജലപീരങ്കിയേറ്റും പൊലീസിന്റെ തല്ലുകൊണ്ടും കുഴഞ്ഞു വീണിരുന്നതും അവർ തന്നെ. യൂത്ത് കോൺഗ്രസുകാർ ചോരയൊലിപ്പിച്ച് പത്രങ്ങളിലും ചാനലുകളിലും നിറയുമ്പോൾ ഇടതു സംഘടനകൾ കാഴ്ചക്കാരായിരുന്നു. ഇനി അവർക്കും കളത്തിലിറങ്ങാം. ഗ്യാസ് സിലിണ്ടർ ഉരുട്ടിയും തെരുവിൽ കഞ്ഞി വെച്ചും അവർക്കും പ്രതിഷേധം ഉശിരാക്കാം.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് വില കൂട്ടുമ്പോൾ ഹോട്ടൽ ഭക്ഷത്തിന് എത്രരൂപ കൂടുമെന്നാണ് നാട് ചോദിക്കുന്നത്. ഹോട്ടൽ ജീവനക്കാരെ തൊട്ടു നോക്കാതെ രോഗമില്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർക്കുള്ള കൈക്കൂലിക്ക് ബദലായി ചായക്കും കാപ്പിക്കും വിലകൂട്ടിയ വിരുതൻമാരുമുണ്ട്. വില കൂട്ടുന്നതല്ലാതെ കുറച്ച ചരിത്രം ഹോട്ടൽ ഉടമകളുടെ നിഘണ്ടുവിലില്ല. കോഴിവില കിലോക്ക് നൂറിൽ താഴ്ന്നിട്ടും ചിക്കൻ വിഭവങ്ങളുടെ വില കുറക്കാൻ ഹോട്ടലുകളോ തട്ടുകടക്കാരോ തയ്യാറായിട്ടില്ല. ഇനി പാചകവാതക വിലവർദ്ധനവിന്റെ പേരിലും ചിക്കന് വില കൂട്ടാം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വൈദ്യുതി, കുടിവെള്ള നിരക്ക്, ഇന്ധന സെസ്, ഇപ്പോൾ പാചകവാതക വില എന്നിവയെല്ലാം കൂട്ടി. ഒപ്പം നിത്യോപയോഗങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും വിലയും പൊള്ളുകയാണ്. എങ്ങനെ ജീവിക്കുമെന്ന് ചോദിക്കാനേ സാധാരണക്കാർക്ക് കഴിയൂ. പാർട്ടിക്കാർക്കും ആശ്രിതർക്കും വാരിക്കോരി നൽകിയിട്ട് സാധാരണക്കാരോട് മുണ്ട് മുറുക്കി ഉടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരിഹാസത്തോടെ പറയുമ്പോൾ, "മുണ്ട് അരയിൽ ഉറച്ചിരുന്നിട്ട് വേണ്ടേ മുറുക്കി ഉടുക്കാൻ" എന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ...!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |