ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാര പംക്തി.
ചില ഡോക്ടർമാർ അടികൊള്ളേണ്ടവരാണെന്ന് ഗണേഷ് കുമാർ എം എൽ എ പറഞ്ഞതിനെതിരെ ഡോക്ടർമാരുടെ സംഘടനാ നേതാക്കൾ കലപില കൂട്ടിയെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലെയടക്കം ചില ഡോക്ടർമാർ ആർത്തിപ്പണ്ടാരങ്ങളും പിടിച്ചു പറിക്കാരുമാണെന്നാണ് മനുഷ്യത്വമുള്ള വിരലിലെണ്ണാവുന്നവരെ ഒഴിവാക്കി ചുറ്റുവട്ടത്തുള്ളവരുടെയും അഭിപ്രായം. തൊഴിലിനോട് ആത്മാർത്ഥതയും പാവങ്ങളോട് കാരുണ്യവും സമൂഹത്തോട് കടപ്പാടുമുള്ള ഡോക്ടർമാരുടെ തലമുറ ഏതാണ്ട് അസ്തമിച്ചുവെന്നാണ് പഴയ തലമുറയുടെ അഭിപ്രായം. കോടികൾ ഫീസ് നൽകി സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നേടി പുറത്തുവരുന്നവരിൽ പലരും കൊടുത്ത കാശ് എങ്ങനെയും ഈടാക്കാനുള്ള കച്ചവടമായി സ്വന്തം പ്രൊഫഷനെ കാണുന്നവരാണ്. വിരലിലെണ്ണാന്നുവർ മാത്രമാണ് അപവാദം.
മാസ ശമ്പളമായി ലക്ഷങ്ങൾ വാങ്ങുന്നതിന് പുറമെ വീട്ടിൽ നല്ല പ്രാക്ടീസുമായി വൻ തുകസമ്പാദിക്കുന്ന പല സർക്കാർ ഡോക്ടർമാരും പാവപ്പെട്ട രോഗികളോടും കൈക്കൂലി വാങ്ങുന്നവരാണെന്നാണ് പലരുടെയും അനുഭവം. കൈക്കൂലി കാശു വാങ്ങിയതിന് തെളിവ് സഹിതം വിജിലൻസ് തലങ്ങും വിലങ്ങും ഡോക്ടർമാരെ പിടികൂടുന്ന വാർത്തയാണ് ദിനംപ്രതി പുറത്തവരുന്നത്. ഓപ്പറേഷന് മുമ്പ് ഡോക്ടർക്ക് കൈമടക്ക് കൊടുക്കണമെന്ന് അസിസ്റ്റന്റുമാരെക്കൊണ്ട് പറയിക്കുന്ന പല വകുപ്പ് മേധാവികളും കേരളത്തിലെ മിക്ക മെഡിക്കൽ കോളേജാശുപത്രികളിലുമുണ്ട്. ജീവനിൽ ഭയമുള്ളതുകൊണ്ട് എവിടുന്നെങ്കിലും കടംവാങ്ങി കൊടുക്കും. വേണ്ട രീതിയിൽ ഡോക്ടർമാരെ കാണുന്നില്ലെങ്കിൽ പലപ്പോഴും ബെഡ് കാണില്ല തറയായിരിക്കും ശരണം. ആവശ്യത്തിന് പരിചരണവും കിട്ടില്ല. "നാറിയാലും കുഴപ്പമില്ല കൈക്കൂലി കിട്ടിയാൽ മാത്രം തിരിഞ്ഞു നോക്കാമെന്നത് ജീവിതവ്രതമാക്കിയ നിരവധി ഡോക്ടർമാരുണ്ട്. പണ്ട് നക്സൈലൈറ്റുകളും ജനകീയ വിചാരവേദി പ്രവർത്തകരും കൈക്കൂലി വീരന്മാരായ ഡോക്ടമാരുടെ കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് വാർത്ത ഉണ്ടാക്കിയിരുന്നു. ഇന്ന് പ്രതികരിക്കാൻ ആരുമില്ല.
ഓപ്പറേഷന് ശേഷം കത്രികയോ തുണിയോ വയറ്റിലിട്ട് തുന്നിച്ചേർത്ത ശേഷം പരാതി വരുമ്പോൾ തെറ്റ് സമ്മതിക്കാൻ തയ്യാറാകാതെ വയറ്റിലുള്ളത് തങ്ങളുടെ കത്രികയല്ലെന്ന് വാദിക്കുന്നവരും കൂടുകയാണ്. രോഗിക്കൊപ്പമുള്ളവരുടെ പോക്കറ്റിലെ കാശുമുടക്കി പുറത്തു നിന്ന് കത്രിക വാങ്ങിപ്പിച്ച കത്രിക മെഡിക്കൽ കോളേജിലേതല്ല എന്നത് ശരിയാണ്. ഇത് വയറ്റിലിട്ട് തുന്നിക്കെട്ടിയിട്ട് ഉളുപ്പില്ലാതെ തങ്ങളുടെ കത്രികയല്ലെന്ന് ന്യായീകരിക്കുന്നവരെക്കുറിച്ചെന്ത് പറയാൻ. ഇത്തരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത് സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |