കോട്ടയം : കനത്ത ചൂടിൽ അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നെല്ല് ഉത്പാദനം 5 - 8 ക്വിന്റൽ വരെയായി കുറഞ്ഞു. 2018 ലെ പ്രളയശേഷം ഏക്കറിന് 20- 25 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്നിടത്താണ് ഇത്രയധികം കുറവ്. നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നതും, ഉപ്പുവെള്ളം കയറുന്നതുമാ യിരുന്നു മുൻ വർഷങ്ങളിൽ വേനൽക്കാലത്ത് കർഷകർ നേരിട്ട ഭീഷണി. എന്നാൽ ഇക്കുറി കതിർ പൂർണമായി നെല്ലാകാതെ വരികയായിരുന്നു. ഇത്തരത്തിൽ ഉത്പാദന നഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം. നാട്ടകം കൃഷിഭവന്റെ കീഴിൽ വരുന്ന എരവുകരി, അർജുനകരി,കോയിപ്പുറം പാടശേഖരങ്ങളിലും തിരുവാർപ്പ് കൃഷിഭവന്റെ കീഴിലെ കേളക്കര മാടപ്പള്ളിക്കാട്, മാടക്കാട്, നടുവിലേകരി പാടശേഖരങ്ങളിലും ഉത്പാദനം കുറഞ്ഞു. ഏപ്രിൽ പകുതിയ്ക്ക് ശേഷമാണ് ഇവിടങ്ങളിൽ കൊയ്ത്ത് നടന്നത്. പല കർഷകർക്കും കൊയ്ത്ത് കൂലി പോലും ലഭിച്ചില്ല.
തിരുവായ്ക്കരിയിൽ സംഭരണമായില്ല
തിരുവാർപ്പ് തിരുവായ്ക്കരി പാടശേഖരത്തിൽ നേരത്തെ കൊയ്ത്ത് പൂർത്തിയായെങ്കിലും നെല്ല് സംഭരണം തുടങ്ങിയിട്ടില്ല. പോളശല്യം രൂക്ഷമായതോടെ നെല്ല് കൊണ്ടുപോകാൻ ബോട്ടോ വള്ളമോ അടുക്കില്ല. വേനൽ മഴ ശക്തമായതോടെ 900 ഏക്കറിലെ നെല്ല് നശിക്കുകയാണ്. 38 ദിവസമായി നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. ദിവസവും ഇളക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കുകയാണ് കർഷകർ. എന്നാൽ മഴ കനത്താൽ പ്രയത്നം വിഫലമാകും. തണ്ണീർമുക്കം ബണ്ട് തുറന്നിട്ടും പോള ഒഴുകിപ്പോകാത്തതാണ് കർഷകർ നേരിടുന്ന വെല്ലുവിളി.
'' ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. പോള ശല്യമില്ലാത്ത പരിപ്പ് നാലുതോട് ഭാഗത്തും നെല്ല് കൂടി കിടപ്പുണ്ട്. ആവശ്യത്തിന് നെല്ല് സംഭരിച്ചതോടെ മില്ലുകാർ ഗോഡൗൺ അവസാനഘട്ട സംഭരണത്തിൽ നിന്ന് പിന്മാറുകയാണെന്ന സംശയമുണ്ട്''
റെജീന അഷ്‌റഫ് (നെൽകർഷക സംരക്ഷണ സമിതി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |