ഡോക്ടർ അവധിയിൽ പ്രവേശിച്ചു, മെഡി.കോളേജിൽ റുമറ്റോളജി പ്രത്യേക ഒ.പി നിറുത്തലാക്കി
കോട്ടയം : സന്ധിവാതം, ആമവാതം അടക്കമുള്ള രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കി റുമറ്റോളജി വിഭാഗം പ്രത്യേക ഒ.പി നിറുത്തിലാക്കി. നിലവിലുണ്ടായിരുന്ന ഒരു ഡോക്ടർ അവധിയിൽ പ്രവേശിച്ചതോടെയാണ് ഒ.പിയ്ക്ക് പൂട്ടുവീണത്. സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് ഇവിടെ കൂടുതലെത്തിയിരുന്നത്. സ്വകാര്യ ആശുപത്രികളിൽ ഭീമമായ തുക ചികിത്സയ്ക്ക് വേണ്ടിവരും. ഗതികെട്ട് പലരും അവിടേക്ക് പോകുകയാണ്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ മെഡിസിൻ ഒ.പിയിലെ ഡോക്ടർമാർ റുമറ്റോളജി രോഗികളെ ചികിത്സിക്കുന്നുണ്ട്. എന്നാൽ സ്പെഷ്യലൈസിഡ് ഡോക്ടർമാർ ഇല്ലാത്തതിൽ രോഗികൾ പ്രതിഷേധത്തിലാണ്.
രോഗികളുടെ വാട്സ് ആപ്പ് കൂട്ടായ്മ റുമറ്റോളജി ഒ.പി നിറുത്തിയപ്പോൾ രോഗികൾ സംഘടിച്ച് സൂപ്രണ്ടിനെ നേരിൽക്കണ്ട് പരാതി അറിയിച്ചിരുന്നു. എന്നാൽ തീരുമാനമൊന്നും ഉണ്ടായില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ റുമറ്റോളജി ഒ.പിയും, വാർഡും തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ഡോക്ടറെ നിയമിക്കണമെന്നാണ് ആവശ്യം. ഇതിനായി ഇവർ വാട്സ് ആപ്പ് കൂട്ടായ്മയും രൂപീകരിച്ചു. ആദ്യഘട്ടമെന്ന നിലയിൽ എം.എൽ.എയ്ക്ക് നിവേദനം നൽകാനുള്ള നീക്കത്തിലാണ്.
''രോഗികളുടെ വർദ്ധനവിന് അനുസരിച്ച് റുമറ്റോളജിയിൽ വേണ്ടത്ര ഡോക്ടർമാരെ നിയമിച്ചിരുന്നില്ല. ഇതേ തുടർന്ന് ജോലി ഭാരം വർദ്ധിച്ചാണ് നിലവിലുണ്ടായിരുന്ന ഡോക്ടർ അവധിയെടുത്ത് പോയത്.
(രോഗികൾ )