കോട്ടയം: കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ, ലോക്ക് ഡൗണുണ്ടാകുമെന്ന ഭീതിയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലേയ്‌ക്ക് മടങ്ങുന്നു. ഇവരുടെ മടക്കയാത്ര തുടർന്നാൽ നിർമ്മാണ, വ്യവസായ മേഖലകൾ സ്‌തംഭത്തിലാകും.
കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം ജനതാ കർഫ്യൂവും പിന്നീട് രാത്രി കർഫ്യൂവും പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ലോക്ക് ഡൗൺ നടപ്പാക്കിയത്. ഇത്തരം സാഹചര്യമുണ്ടായാൽ നാട്ടിലേയ്‌ക്ക് പോകാനാവില്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ കരുതുന്നത്. കഴിഞ്ഞ ദിവസം നൂറിലേറെ തൊഴിലാളികൾ ട്രെയിൻ, റോഡ് മാർഗം നാട്ടിലേയ്‌ക്ക് മടങ്ങി.
ജില്ലയിൽ 15000 ത്തോളം തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ തവണ ലോക്ക് ഡൗണുണ്ടായപ്പോൾ ഇവരിൽ 90 ശതമാനം ആളുകളും സംസ്ഥാനത്ത് കുടുങ്ങിപ്പോയിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചത്തോടെ ഇവർ സ്‌പെഷ്യൽ ട്രെയിനുകളിലായാണ് നാട്ടിലേയ്‌ക്കു മടങ്ങിയത്. പലരും തിരികെ എത്തിയതുമില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന സംശയം ഉയർന്നതോടെ പലരും നാട്ടിലേയ്‌ക്കു മടങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |