കോട്ടയം : ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന അഭ്യർത്ഥിച്ചു. നിലവിൽ 10878 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നു. കൊവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും നിലവിൽ ആവശ്യത്തിന് കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാതിരിക്കാൻ ജാഗ്രത അനിവാര്യമാണ്. സമീപ ദിവസങ്ങളിൽ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏറെപ്പേർക്കും കുടുംബത്തിൽ നിന്ന് തന്നെയോ ചടങ്ങുകളിൽ പങ്കെടുത്തതിനെത്തുടർന്നോ വൈറസ് ബാധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ എട്ട് ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഇതിൽ നാലിടത്തും മരണാന്തര ചടങ്ങുകളിൽനിന്നാണ് രോഗം പകർന്നത്. സമാന സാഹചര്യത്തിൽ രോഗപ്പകർച്ചയുണ്ടായ രണ്ടുമേഖലകൾകൂടി ഉടൻ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കും. ഗുരുതരമായ സാഹര്യം പരിഗണിച്ച് പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കെട്ടിടങ്ങൾക്കുള്ളിൽ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയും ഔട്ട് ഡോർ ചടങ്ങുകളിൽ ഇത് 150 ആയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. പൊതു ചടങ്ങുകൾ നടത്തുന്നതിന് തഹസിൽദാരിൽ നിന്നോ, പൊലീസ് സ്‌റ്റേഷനിൽ നിന്നോ അനുമതി വാങ്ങണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |