കോട്ടയം : ഒരു വർഷത്തിലേറെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടത്തിലും സേവനരംഗത്ത് ഊർജ്ജിതം. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി ശക്തമാക്കാൻ ജില്ലാ കളക്ടർ എം.അഞ്ജന നിർദേശിച്ചിരുന്നു. ഇതുനസരിച്ചുള്ള നടപടികൾക്ക് എല്ലാ പഞ്ചായത്തുകളും സജ്ജമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റുകളിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകൾ ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണം ഇല്ലാത്ത കൊവിഡ് ബാധിതർക്ക് ക്വാറന്റൈനിൽ കഴിയുന്നതിനായാണ് ഡൊമിസിലിയറി കെയർ സെന്ററുകൾ സജ്ജമാക്കുന്നത്. വീടുകളിൽ ഐസൊലേഷൻ കഴിയുന്നതിന് സൗകര്യമില്ലാത്തവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റും.
എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂം
എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. വാർഡ് തല സമിതികളുടെ പ്രവർത്തനം ഊർജ്ജിതമാക്കുകയും റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ സേവനം ഉറപ്പാക്കും. പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമായി. റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാര വാണിജ്യ സംഘടനകൾ, സന്നദ്ധപ്രവർത്തകർ , പൊലീസ്, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും തുടർനടപടികൾ.
പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പെർഫോമൻസ് ഓഡിറ്റ് വിഭാഗം സൂപ്പർ വൈസർമാരെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |