കുമരകം: എല്ലാ വർഷവും മാർച്ച് 15-ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നലെ മുതൽ ഭാഗികമായി തുറക്കാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും മാറ്റി . 30-ന് തുറക്കുമെന്നാണ് പുതിയ അറിയിപ്പ് . ആലപ്പുഴ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് ഇന്നലെ ബണ്ട് തുറക്കാൻ തീരുമാനിച്ചിരുന്നത്. ബണ്ടിന്റെ തണ്ണീർമുക്കം ഭാഗത്തു നിന്നു തുടങ്ങുന്ന 31 ഷട്ടറുകൾ തുറക്കാനായിരുന്ന തീരുമാനം. മദ്ധ്യഭാഗത്തേയും വെച്ചൂർ ഭാഗത്തേയും രണ്ട് സെക്ഷനുകളിലുള്ള 62 ഷട്ടറുകൾ ഉടൻ തുറക്കണോ അതോ തുറന്ന ഷട്ടറുകൾ വീണ്ടും അടക്കണോ എന്ന് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും കൊയ്ത്തും നെല്ലുസംഭരണവും പൂർത്തിയാകാത്തതിനാൽ ഷട്ടറുകൾ ഉയർത്തേണ്ടെന്നാണ് ഉത്തരവ്.
സമയ പരിധി കഴിഞ്ഞു
ഡിസംബർ 15-ന് അടച്ച് മാർച്ച് 15-ന് തുറക്കണമെന്നാണ് ബണ്ട് നിർമ്മാണ വിദഗ്ധ സമിതിയുടെ ശുപാർശ. കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാദ്ധ്യമാക്കുകയായിരുന്നു തണ്ണീർമുക്കം ബണ്ടിന്റെ ലക്ഷ്യം . അതുകൊണ്ട് തന്നെ കൃഷി വകുപ്പിന്റെ ശുപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക . കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും നടത്തുന്നതിനും കൃഷി വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രളയം അടക്കമുള്ള കാരണങ്ങളാൽ കർഷകർക്ക് കാർഷിക കലണ്ടർ പാലിച്ച് കൃഷി ഇറക്കാനാകുന്നില്ല. പുറംബണ്ടിന്റെ ബലഹീനതയാണ് വിത വൈകുന്നതിനുള്ള പ്രധാന കാരണം. ഷട്ടർ തുറക്കേണ്ട മാർച്ച് 15 കഴിഞ്ഞതു മുതൽ ഷട്ടർ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും സമരരംഗത്താണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |