കോട്ടയം : വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ശേഷിക്കേ ഏത് മുന്നണി അധികാരത്തിൽ വന്നാലും കോട്ടയത്ത് നിന്ന് എത്ര മന്ത്രിമാർ ഉണ്ടാവുമെന്ന ചോദ്യം ചർച്ചയാകുന്നു. ഭരണം യു.ഡി.എഫിന് ലഭിച്ചാൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്ത്രരമന്ത്രിയുമാവുമോ എന്ന തലത്തിലാണ് നേതാക്കളുടെ ചർച്ച. കോൺഗ്രസിൽ എ വിഭാഗം എം.എൽഎമാർ കൂടുതലെങ്കിൽ അതിനുള്ള സാദ്ധ്യത ആരും തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രി സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമായി പങ്കുവച്ചാൽ സീനിയോറിറ്റിയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തും കോൺഗ്രസിന്റെ പ്രചാരണ ചുമതല ഹൈക്കമാൻഡ് ഏൽപ്പിച്ച നേതാവെന്ന നിലയിലും ആദ്യ ടേം മുഖ്യമന്ത്രി സ്ഥാനം ഉമ്മൻചാണ്ടിക്കെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. രമേശ് മുഖ്യമന്ത്രിയായാൽ ഉമ്മൻചാണ്ടി മറ്റു മന്ത്രി സ്ഥാനങ്ങളൊന്നും ഏൽക്കില്ലെന്നും എ വിഭാഗം സീനിയർ നേതാവെന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിസ്ഥാനമോ മറ്റ് പ്രമുഖ മന്ത്രിസ്ഥാനമോ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എ വിഭാഗം.
പാലായിൽ മാണി സി കാപ്പൻ ജയിച്ചാൽ ഘടകകക്ഷിനേതാവെന്ന നിലയിൽ മന്ത്രി സ്ഥാനം നൽകാൻ യു.ഡി.എഫ് നിർബന്ധിതമാകും. കടുത്തുരുത്തിയിൽ നിന്ന് മോൻസിനും സാദ്ധ്യതയുണ്ട്. സീനിയർ കോൺഗ്രസ് നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനുമായ കെ.സി.ജോസഫ് നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മറ്റ് ഉന്നത സ്ഥാനങ്ങൾ ലഭിക്കാം. കുര്യൻ ജോയി, എം.ജി ശശിധരൻ, നാട്ടകം സുരേഷ് ,ഫിൽസൺമാത്യു, ജോസി സെബാസ്റ്റ്യൻ തുടങ്ങിയവരും ഇതു പോലെ പരിഗണിക്കപ്പെടാം.
ഇടതിന്റെ മന്ത്രി പട്ടിക
ഇടതുമുന്നണിയ്ക്ക് തുടർഭരണം ലഭിക്കുന്നതിനൊപ്പം വി.എൻ.വാസവൻ ഏറ്റുമാനൂരിൽ നിന്ന് ജയിച്ചാൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ മന്ത്രി സ്ഥാനം ഉറപ്പാണ്. പാലായിൽ നിന്ന് ജോസ് കെ മാണി ജയിച്ചാലും പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് ലഭിക്കും. ഡോ.എൻ.ജയരാജ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ജോസ് വിഭാഗത്തിന് കൂടുതൽ എം.എൽഎമാർ ഉണ്ടാവുകയും ചെയ്താൽ രണ്ടാം മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാം. സി.പി.ഐ വനിതകളെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിച്ചാൽ സംസ്ഥാന സെക്രട്ടറിയുടെ ജില്ലയിൽ നിന്നുള്ള അംഗമെന്ന നിലയിലും തുടർച്ചയായി രണ്ടാംവട്ടം ജയിച്ചുവെന്ന പരിഗണനയിലും സി.കെ. ആശയെയും പരിഗണിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |