കോട്ടയം: നിയന്ത്രണങ്ങൾക്കൊന്നും പിടിതരാതെ കൊവിഡ് പടർന്നു പിടിച്ചിട്ടും ജില്ലയിൽ പകൽ നാട്ടുകാർ നടക്കുന്നത് തോന്നുംപടി. മാസ്‌ക് കൃത്യമായി ധരിക്കാതെ, സാമൂഹിക അകലമോ മറ്റ് നിയന്ത്രണങ്ങളോ പാലിക്കാതെയാണ് പല സ്ഥലത്തും ആളുകൾ ഇടപെടുന്നത്. സ്വയം നിയന്ത്രിക്കണമെന്ന നിർദേശം ലംഘിച്ച്, നഗരത്തിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നുള്ള പൊലീസിന്റെ പരിശോധനയാകട്ടെ രാത്രി മാത്രമാണു താനും.
വോട്ടെടുപ്പിനു ശേഷമാണ് ജില്ലയിലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. ഇതിനു ശേഷം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ശനിയും ഞായറും വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇതിനു ശേഷം പകൽ സമയങ്ങളിൽ യാതൊരു നിയന്ത്രണങ്ങളും നടപ്പാകുന്നില്ല. കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിക്കണമെന്നു നിർദേശം എഴുതി വച്ചിട്ടുണ്ട്. എന്നാൽ നടപ്പാക്കുന്നില്ല.
വാഹനങ്ങളിൽ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന മാത്രമാണ് പൊലീസ് നടത്തുന്നത്. പകൽ സമയത്താണ് നഗരത്തിലേയ്‌ക്ക് അടക്കം ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ഈ വാഹനങ്ങളിൽ ഒന്നും പൊലീസിന്റെ പരിശോധനയില്ല. നഗരത്തിൽ പകൽ സമയത്ത് അനൗൺസ്മെൻ്റ് നടത്തുന്നതിൽ ഒതുങ്ങുന്നു പൊലീസിന്റെ ഡ്യൂട്ടി. മാർക്കറ്റിൽ വ്യാപാരികളും കടകളിൽ ജോലി ചെയ്യുന്നവരും മാസ്‌കും ഗ്ലൗസും ധരിക്കണമെന്നാണ് നിർദേശം. എന്നാൽ, പലയിടത്തും ഇതു പാലിക്കുന്നില്ല.
പരിശോധന രാത്രി മാത്രം
ജംഗ്‌ഷനുകളിൽ പൊലീസ് ബാരിക്കേഡുകളും പരിശോധനാ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ മാത്രമാണ് പൊലീസ് പരിശോധന നടക്കുന്നത്. വാഹനയാത്രക്കാരുടെ വിവരങ്ങൾ എഴുതിയെടുക്കുകയാണ് പ്രധാന ജോലി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ കളക്‌ടറും എസ്.പിയും റോഡിലിറങ്ങി പരിശോധന നടത്തിയിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തിൽ പോലും പലരും മാസ്‌ക് കൃത്യമായി ധരിക്കുന്നില്ലെന്നും ഗ്ലൗസ് ധരിക്കുന്നില്ലെന്നും അവർക്ക് നേരിൽ ബോദ്ധ്യപ്പെട്ടതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |