കോട്ടയം : രണ്ടാം വരവിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള വാരാന്ത്യ നിയന്ത്രണം ജില്ലയിൽ ലോക്ക്ഡൗണിന് സമാനം. രാവിലെയിറങ്ങിയ സ്വകാര്യവാഹനങ്ങൾ പോലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നിരത്തിലിറങ്ങിയില്ല. ഉച്ചയ്‌ക്ക് ശേഷം റോഡുകൾ വിജനമായി. കഴിഞ്ഞയാഴ്ച സർവീസ് നടത്തിയതിന്റെ പകുതി പോലും കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ നിരത്തിലിറങ്ങിയില്ല. ദീർഘദൂര സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ഭൂരിഭാഗം സ്വകാര്യ ബസുകളും നിയന്ത്രണങ്ങളെല്ലാം മാറിയ ശേഷം സർവീസ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ്. ടാക്‌സി, ഓട്ടോ സർവീസുകളും വിരളമായിരുന്നു. ഹോട്ടലുകൾ, ബേക്കറികൾ എന്നിവ തുറന്നെങ്കിലും പാഴ്‌സൽ സർവീസ് മാത്രമാണുണ്ടായിരുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഹോട്ടലുകൾ പൂർണമായി അടഞ്ഞു കിടന്നു. പ്രധാന റോഡുകളിലെല്ലാം പൊലീസ് പരശോധന ശക്തമായിരുന്നു. അനാവശ്യമായി നിരത്തിലിറങ്ങിയവരിൽ നിന്ന് പിഴ ഈടാക്കുകയോ മടക്കി അയയ്ക്കുകയോ ചെയ്തു. എല്ലാ സ്‌റ്റേഷൻ പരിധിയിലും കുറഞ്ഞ് രണ്ടു ടീമുകൾ വീതം മുഴുവൻ സമയം നിരീക്ഷണത്തിനുണ്ടായിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ തുടർച്ചയായി 30 ശതമാനത്തിന് അടുത്തായതിനാൽ ലോക് ഡൗണിനുള്ള സാദ്ധ്യതയും അധികൃതർ തള്ളുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |