കോട്ടയം: ജില്ലയിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പിയിൽ ഫണ്ട് മുക്കൽ വിവാദവും. പ്രചാരണത്തിനായി എത്തിച്ച കേന്ദ്രഫണ്ടിന്റെ പകുതിയിലേറെയും ചെലവഴിക്കാതെ നേതാക്കൾ അടിച്ചുമാറ്റിയെന്ന ആക്ഷേപമാണ് ഒരുവിഭാഗം ഉയർത്തിയിരിക്കുന്നത്. 2016നേക്കാൾ ഒരുലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായതിൽ ജില്ലാ പ്രസിഡന്റിന്റെ ഉൾപ്പെടെ കഴിവുകേടാണെന്നും ഒരുവിഭാഗം തുറന്നടിക്കുന്നു.
ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായി പത്ത് കോടിരൂപയോളം കേന്ദ്രം നൽകിയെന്നാണ് അറിയുന്നത്. ഇതിന് പുറമെ വ്യക്തിപരമായ പിരിവും നടത്തി. പക്ഷേ, ഇത്രയും ഫണ്ടിന്റെ ഒരു പ്രവർത്തനവും ജില്ലയിൽ ഉണ്ടായില്ല. വോട്ടു ചോർച്ചയുടെ കാരണം അറിയാൻ ഉടൻ മണ്ഡല, ജില്ലാ യോഗങ്ങൾ നടക്കും.
ഫണ്ട് ആവിയായി
എ ക്ളാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലെത്തിയത് രണ്ടേകാൽ കോടിയോളം രൂപ. പക്ഷേ, പലേടത്തും പോസ്റ്ററുകൾ പോലും കാണാനില്ലായിരുന്നു. മിക്ക വീടുകളിലും കണ്ണന്താനത്തിന്റെ പ്രസ്താവന എത്തിച്ചത് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മാത്രം. മുൻ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ രണ്ടായിരത്തോളം വോട്ടുകൾ കുറയുകയും ചെയ്തു. ഒരു സമയത്ത് പോലും ലീഡ് ചെയ്യാനും കഴിഞ്ഞില്ല.
സംസ്ഥാനതലത്തിൽ സജീവ ചർച്ചയായ മറ്റൊരു മണ്ഡലത്തിൽ എത്തിയത് ഒരു കോടി രൂപ. ചെലവഴിച്ചത് 30 ലക്ഷം രൂപ മാത്രം. ബാക്കി 70 ലക്ഷം രൂപയും മണ്ഡലം പ്രസിഡന്റിന്റെ കൈയിലായിരുന്നു. പ്രചാരണത്തിനിറങ്ങിയവർക്ക് പോലും നേരെ ചൊവ്വേ കാശ് കൊടുത്തില്ല. പ്രചാരണത്തിൽ ഏറെ പിന്നാക്കമാണെന്ന് അന്ന് കേന്ദ്രമന്ത്രി വിലയിരുത്തുകയും ചെയ്തിരുന്നു.
കോട്ടയത്ത് വാരി
കോട്ടയം മണ്ഡലത്തിൽ തുടക്കം മുതൽ ബി.ജെ.പി നിശബ്ദമായിരുന്നു. നഗരസഭയിലും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തിലും ബി.ജെ.പിക്ക് ആധിപത്യമുള്ള വാർഡുകളിൽ പോലും വോട്ട് ലഭിച്ചില്ല. ആവശ്യത്തിന് പോസ്റ്ററോ ഫ്ളക്സോ വയ്ക്കാതെ ഭാരവാഹികൾ നിസംഗരായി. ഒടുവിൽ സ്ഥാനാർത്ഥി കണ്ടെത്തിയ പണംകൊണ്ടാണ് പലേടത്തും പോസ്റ്ററുകൾ നിറച്ചത്. തിരഞ്ഞെടുപ്പ് ദിവസം ഭൂരിഭാഗം ബൂത്തുകളിലും ഇരിക്കാൻ ആളില്ലായിരുന്നു.
പൂഞ്ഞാറിൽ നാണംകെടുത്തി
പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നാണംകെടുത്തിയാണ് പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുപോലും നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല. ഇവിടെ പി.സി.ജോർജിന് മാത്രമല്ല, എൽ.ഡി.എഫിനും വോട്ട് മറിച്ചെന്ന പ്രചാരണം ശക്തമാണ്.
നേതൃമാറ്റം ഉയരും
കനത്ത വോട്ടു ചോർച്ചയുടെ പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യുവിനെയും മറ്റു ഭാരവാഹികളെയും മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിലും ജില്ലയിൽ കോ-ഓർഡനേഷൻ ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |