കോട്ടയം: കോടിമതയിലെ ആളൊഴിഞ്ഞ കെട്ടിടവളപ്പിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. അയ്‌മനം കുടയംപടി ബി.ടി റോഡിൽ മതിലകത്ത് താഴ്‌ചയിൽ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കൃഷ്‌ണകുമാറിന്റെ ഭാര്യ ഗിരിജയാണ് (അജിത-53) മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാകാമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ അസ്വാഭാവികമായ ഗന്ധം അനുഭവപ്പെടുകയും തീയും പുകയും കാണുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തിയത്. പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കോടിമതയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ഇവർ കൊണ്ടോടി വർക്ക്‌ഷോപ്പിനു സമീപത്തെ വീട്ടുവളപ്പിൽ എത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനയ്‌ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
കോടിമതയിൽ എങ്ങിനെയെത്തി?
കുടയംപടിയിൽ വാടകയ്‌ക്കു താമസിക്കുന്ന ഗിരിജ എങ്ങിനെയാണ് കോടിമതയിൽ എത്തിയതെന്ന സംശയമാണ് ഉയരുന്നത്. എം.സി റോഡിൽ നിന്ന് അരകിലോമീറ്ററോളം ഉള്ളിലായാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ട കെട്ടിടം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |