കോട്ടയം : വിവാഹങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഓട്ടം വിളിക്കുന്ന ആഡംബര ബസുകളുടെ, പേരിൽ മാത്രം ആഡംബരമായി ! കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ജീവിതം പഞ്ചറായ അവസ്ഥിയിലാണ് ജില്ലയിലെ ഒരുപറ്റംതൊഴിലാളികളും ഉടമകളും. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ദുര്യോഗം തുടങ്ങിയത്. ഒടുവിൽ കൂട്ടത്തോടെ ജി ഫോം കൊടുത്ത് ടാക്സ് ഒഴിവാക്കി. ഡിസംബറിന് ശേഷം മേഖല ഉണർന്ന് തുടങ്ങിയതാണെങ്കിലും വീണ്ടും കൊവിഡെത്തി. സ്കൂളുകൾ തുറക്കാത്തതിനാൽ ടൂറുകളും ഇല്ലാതായി.
അറ്റകുറ്റപ്പണിക്ക് വേണം ലക്ഷങ്ങൾ
ജില്ലയിലെ അമ്പത് ശതമാനം ടൂറിസ്റ്റ് ബസുകളും ഒരു വർഷമായി ജി ഫോമിലാണ്. ലക്ഷങ്ങൾ വിലയുള്ള ബസുകൾ മഴയും വെയിലുമേറ്റ് നിറംമങ്ങിയും പായൽപിടിച്ചും നശിക്കുകയാണ്. ഓടാത കിടന്ന് ബാറ്ററിയും ടയറും സെൻസറുകളും അടക്കം നശിച്ച് ലക്ഷങ്ങളുടെ അറ്റകുറ്റപ്പണിയ്ക്കുള്ള വകകൂടിയായി. ജി.പി.എസ് സംവിധാനമുള്ളതിനാൽ വണ്ടികൾ നീങ്ങിയാൽ അറിയാൻ കഴിയും. നികുതിയടക്കാൻ സർക്കാർ അനുവദിച്ച ഇളവ് ഈ മാസം 31ന് അവസാനിക്കും. കഴിഞ്ഞ തവണ മോറട്ടോറിയം നേടിയെങ്കിലും അടവ് കുടിശിക നൽകാനാവാത്തതിന്റെ ബുദ്ധിമുട്ട് മറുവശത്ത്. ഇതിനിടെയാണ് വീണ്ടും ലോക്ക് ഡൗൺ വന്നത്. വിവാഹത്തിന് ഇരുപത് പേരായതോടെ ടൂറിസ്റ്റ് ബസുകളുടെ ബുക്കിംഗും കൂട്ടത്തോടെ റദ്ദു ചെയ്തു. ഓട്ടോ ഓടിച്ചും മീൻകച്ചവടം നടത്തിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് തൊഴിലാളികൾ.
ഉടമകളുടെ ആവശ്യങ്ങൾ
ക്ഷേമനിധിയിൽ നിന്നുള്ള പണം പലിശ രഹിതമായെങ്കിലും ഉടമകൾക്ക് നൽകണം
ക്ഷേമനിധി കാർഡുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം നൽകുക
2022 മാർച്ച് വരെ നികുതി പൂർണമായും ഒഴിവാക്കുക
വാഹന വായ്പ തവണകൾക്ക് പലിശരഹിത മോറട്ടോറിയം
'' മേഖല അത്രയ്ക്ക് പ്രതിസന്ധിയിലാണ്. എന്റെ വാഹനം കഴിഞ്ഞ തവണത്തെ ലോക്ക് ഡൗണിന് ശേഷം ഓടിയത് ആകെ 8,000 കിലോമീറ്ററാണ്. വിവാഹ ഓട്ടത്തിനും മറ്റും അഡ്വാൻസ് തന്നവരും തിരിച്ചു വാങ്ങിച്ചു. ഇനി ടൂറിസ്റ്റ് ബസ് ഓപ്പറേഷൻ വ്യാവസായികാടിസ്ഥാനത്തിൽ നടത്തുന്നത് പ്രായോഗികമല്ല
മനോജ് കൈമൾ, സെക്രട്ടറി, കോൺട്രാക്ട്
കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |