കോട്ടയം: വിളഞ്ഞ പച്ചക്കറികൾ ലോക്ക് ഡൗണിനെ തുടർന്ന് വിപണിയിലെത്തിക്കാനാവാതെ കർഷകർ വിഷമിക്കുന്നു. മുളക്കുളം പഞ്ചായത്തിൽ മാത്രം ക്വിന്റൽ കണക്കിന് പടവലങ്ങ പഴുത്തു നശിക്കുകയാണ്.
പടവലത്തിനൊപ്പം പയർ, ചീര, വെള്ളരി എന്നിവയും ആർക്കും വേണ്ടാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ വഴിയാണ് വർഷങ്ങളായി പച്ചക്കറി വിറ്റഴിച്ചിരുന്നത്. കൊവിഡ് വ്യാപനം ശക്തമായതോടെ പച്ചക്കറികൾ എത്തിക്കേണ്ടെന്നാണ് അധികൃതരുടെ നിർദേശം. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി നടക്കുന്നത് കാരിക്കോട്, മുളക്കുളം, അവർമ, പെരുവ തുടങ്ങിയ പ്രദേശങ്ങളിലാണ്.
മുളക്കുളം പാടത്ത് 250 ചുവട് പടവലത്തിൽ നിന്ന് ഒരു തവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. ആദ്യ വിളവെടുപ്പിൽ 200 കിലോ പടവലങ്ങ വിറ്റു. അടുത്ത വിളവെടുപ്പായപ്പോഴാണ് എടുക്കാതായത്. ഇതോടെ പന്തലിൽ കിടന്ന് തന്നെ നശിക്കുന്ന സ്ഥിതിയായി. 10 ക്വിന്റലോളം പടവലങ്ങ ഇവിടെ മാത്രമുണ്ട്. മുളക്കുളത്തു നിന്ന് വലിയതോതിൽ പച്ചക്കറികൾ മറ്റു ജില്ലകളിലേക്ക് കയറ്റിപ്പോയിരുന്നു. കൊവിഡ് മൂലം വിവാഹവും മറ്റ് ചടങ്ങുകളും നിർത്തിയതും ഹോട്ടലുകളിൽ പച്ചക്കറിയുടെ ആവശ്യം കുറഞ്ഞതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ചെറിയ പച്ചക്കറി കടകളിൽ പോലും പടവലങ്ങ എടുക്കുന്നില്ല.
'മാസങ്ങളോളം കഷ്‌ടപ്പെട്ടാണ് പച്ചക്കറി കൃഷി ചെയ്‌തെടുക്കുന്നത്. മാസങ്ങൾ നീണ്ട അദ്ധ്വാനമാണ് ആർക്കുമില്ലാതെ പോകുന്നത്. വിളവെടുക്കാൻ ആകാതെ സ്വന്തം തോട്ടത്തിലെ പടവലങ്ങ നശിച്ചു പോകുന്നത് കണ്ടു നിൽക്കുണ്ട അവസ്ഥയിലാണ്.'
- രാജീവൻ, കർഷകൻ, മുളക്കുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |