കോട്ടയം: കോട്ടയത്ത് കോൺഗ്രസ് സംഘടനാതലപ്പത്തും പോഷകസംഘടനാ ഭാരവാഹിത്വത്തിലും പിന്നാക്കക്കാരെ വെട്ടി നിരത്തുന്നതിനെക്കുറിച്ച് കേരളകൗമുദിയിൽ മേയ് 6ന് പ്രസിദ്ധീകരിച്ച "കോൺഗ്രസ് സംഘടനാ തലപ്പത്തും പിന്നാക്കക്കാർ പിന്നാമ്പുറത്തെ"ന്ന വാർത്തയെ വിമർശിച്ചും താൻ ഒരു സമുദായ സംഘടനയുടെയും വക്താവോ അനുഭാവിയോ അല്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ട കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിന് സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കം നിരവധി പേർ രംഗത്തെത്തി .
കെ.എസ്.യു ജില്ലാ പ്രസിഡന്റിന് തുറന്ന കത്തായി അനൂപ് അറക്കൽ എന്നയാളിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: "കേരളത്തിൽ കോൺഗ്രസിന്റെ തുടക്കം മുതൽ ലീഡർ കെ.കരുണാകരന്റെ കാലം വരെ ഈഴവ, ദളിത് പിന്നാക്ക സമുദായത്തിന് ശക്തമായ സ്വാധീനം പാർട്ടിയിൽ ഉണ്ടായിരുന്നു. അന്നാണ് കോൺഗ്രസ് വടവൃക്ഷമായി മാറിയത്. ഇന്ന് കോൺഗ്രസിന്റെ അടിവേര് ഇളകിയിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിനെ അരമനയിലെ അച്ചന്മാർക്ക് അടിയറവ് വച്ചതിന്റെ ഫലമാണ് . അമിതമായ ന്യൂനപക്ഷ പ്രീണനം ഈഴവ, ദളിത് പിന്നാക്ക സമുദായാംഗങ്ങളെ മാറി ചിന്തിക്കാൻ തോന്നിപ്പിച്ചു ഇതു ചൂണ്ടിക്കാണിച്ച കേരളകൗമുദിയോട് താങ്കൾക്ക് ഇത്ര അസഹിഷ്ണുതയുടെ ആവശ്യമുണ്ടോ?
തെറ്റു ചൂണ്ടിക്കാണിച്ചുന്ന കേരളകൗമുദിയെ വിമർശിക്കാൻ നിൽക്കാതെ താങ്കളും മറ്റു നേതാക്കളും തിരുത്താൻ തയ്യാറായാൽ കോൺഗ്രസ് എന്ന വടവൃക്ഷം കടപുഴകാതെ നിൽക്കുമെന്നാണ് ഒരു പോസ്റ്റ്. കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ കേരളത്തിന്റെ ചുവന്ന മണ്ണിൽ ശക്തമായ വേരോട്ടം ലഭിച്ചത് ടി.കെ.മാധവനെയും ആർ. ശങ്കറിനെയും പോലുള്ള ഈഴവ, ദളിത് പിന്നാക്ക സമുദായത്തിൽ നിന്നു വന്ന ശക്തമായ നേതൃത്വമാണ്. വയലാർ രവി, സി.വി.പത്മരാജൻ, വക്കം പുരുഷോത്തമൻ, കെ.സുജനപാൽ തുടങ്ങിയ പിന്നാക്ക നേതാക്കളെല്ലാം ഇന്ന് നിശബ്ദരായി . വി.എം.സുധീരനും , മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി പ്രസിഡന്റായിട്ടും പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പരിഗണന സംഘടനാ തലത്തിലോ സ്ഥാനാർത്ഥിത്വത്തിലോ ലഭിച്ചില്ല .
കോട്ടയത്ത് ഡി.സി.സിയുടെയും യൂത്ത് കോൺഗ്രസ്, കെ.എസ്.യു, ഐ..എൻ.ടി.യു.സി, കർഷക കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തും ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം കുത്തി നിറച്ചുവെന്ന കേരളകൗമുദി വാർത്ത ഉൾക്കൊണ്ട് പിന്നാക്കക്കാർക്ക് അർഹമായ പരിഗണന നൽകാൻ വാദിക്കുകയാണ് വേണ്ടതെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |