കോട്ടയം : കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തുള്ളിക്കൊരു കുടം കണക്കെ പെയ്തിറങ്ങിയ ന്യൂനമർദ്ദം ജില്ലയെ ആശങ്കയിലാഴ്ത്തി. രണ്ട് ദിവസമായി തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞതോടെ മഴയുടെ ശക്തി വർദ്ധിച്ചതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. മലയോരത്ത് ഉരുൾപ്പൊട്ടൽ ഭീതിയുമുണ്ട്. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറന്നതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആശങ്കയ്ക്ക് നേരിയ ശമനമുണ്ട്. അതേസമയം അവസാനം കൊയ്യേണ്ട പല പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയത് കർഷകർക്കു തിരിച്ചടിയായി. മടവീഴ്ചയും വ്യാപകമാണ്.
ഇന്നലെ രാവിലെ വരെ ജില്ലയിൽ 10.74 സെ. മീ. മഴയാണ് ലഭിച്ചത്.
മഴക്കണക്ക് (സെ.മി)
കുമരകം: 8.8
കാഞ്ഞിരപ്പളളി: 5.14
കോഴാ : 9.5 സെമീ
വൈക്കം: 8.98
പൂഞ്ഞാർ: 8.7
കൺട്രോൾ റൂമുകൾ: കളക്ടറേറ്റ് : 0481256300,9446562236.
ആയിരത്തോളം വീടുകൾ വെള്ളക്കെട്ടിൽ
മുളയ്ക്കാംതുരുത്തി, ചെട്ടിശ്ശേരി, പറാൽ, വെട്ടിത്തുരുത്ത്, പുതുച്ചിറ, ചീരഞ്ചിറ, വടക്കേക്കര പ്രദേശങ്ങളിലായി ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി. ചങ്ങനാശേരി നഗരസഭയിലെ എ.സി.കോളനിയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പായിപ്പാട് പഞ്ചായത്തിലെ പൂവം,നക്രാപുതുവൽ, കോമങ്കേരിച്ചിറ തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുറിച്ചിയിലെ വെള്ളം കയറിയ സ്ഥലങ്ങൾ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
കെ.എസ്.ഇ.ബി കൺട്രോൾ റൂം
കനത്തമഴയിലുണ്ടാകുന്ന വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നു. 9496010101 എന്ന എമർജൻസി നമ്പറിലോ,1912 എന്ന ടോൾഫ്രീ നമ്പരിലേക്കോ വിളിക്കാം. 9496008062 ആണ് വാട്‌സ് ആപ്പ് നമ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |