SignIn
Kerala Kaumudi Online
Friday, 19 April 2024 4.29 AM IST

സ്വകാര്യ ആശുപത്രികളുടെ തലയ്ക്കടിച്ച സർക്കാരിന് ചിയേഴ്സ് !

hospital

കൊവിഡ് പോസിറ്റീവായി അവശനിലയിൽ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരെ ചികിത്സയുടെ പേരിൽ അമിത ഫീസ് ഈടാക്കി കൊല്ലാതെ കൊന്ന് ചീർത്ത ആശുപത്രി മാനേജ്മെന്റുകളുടെ തലയ്ക്കടിച്ച സർക്കാരിന് ചിയേഴ്സ് വിളിക്കുകയാണ് . 273 രൂപയുടെ പി.പി.ഇ കിറ്റ് ധരിച്ച് ഒരു ദിവസം അഞ്ചു തവണ പല രോഗികളെ ആരോഗ്യ പ്രവർത്തകർ ആശുപത്രി വാർഡിൽ സന്ദർശിക്കുന്നതിന് ഒരാൾക്ക് പതിനായിരം രൂപ വരെയാണ് ഇതുവരെ ഈടാക്കി വന്നത്. കൊവിഡ് ഭേദമാകുമ്പം ലക്ഷങ്ങൾ ബില്ല് വരുമായിരുന്നു. ബില്ലടയ്ക്കാൻ കഴിയാതെ വന്നവരുടെ ശവം വിട്ടുകൊടുക്കാതെ പിടിച്ചുവെച്ച ആശുപത്രികളുണ്ട്. ശവം നിങ്ങൾ ചുട്ടുതിന്നോ എന്ന് ബന്ധുക്കൾക്ക് പൊട്ടിത്തെറിച്ചു പറയേണ്ട സ്ഥിതിവരെ ഉണ്ടായി. അത്തരം പിടിച്ചു പറിക്കും കണ്ണിൽ ചോരയില്ലാത്ത നടപടികൾക്കും സർക്കാർ ഇടപെടലോടെ അവസാനമായി എന്ന ആശ്വാസത്തിലാണ് നാട്ടുകാർ. കൊവിഡ് വ്യാപകമായതോടെ ബിസിനസ് കൊഴുപ്പിച്ചവരാണ് മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും മറ്റും വിൽക്കുന്ന കമ്പനികൾ. ഗുണനിലവാരം പാലിക്കാതെയായിരുന്നു കൊള്ള. അതിനും അറുതി വന്നു. എൻ. 95 മാസ്കിന് നൂറ് രൂപയിലേറെ ഈടാക്കിയവരുണ്ട്. സർക്കാർ 22 രൂപയായി നിശ്ചയിച്ചു. സർജിക്കൽ മാസ്കിന് പത്തു രൂപ ഈടാക്കിയത് നാലാക്കി. സാനിറ്റൈസറിന് അരലിറ്ററിന് 192 രൂപയാക്കി നിശ്ചയിച്ചു. ഇതോടെ ഈ രംഗത്തെ തീവെട്ടിക്കൊള്ളയ്ക്കും അറുതിയായി. ഹൈക്കോടതിയുടെ ഇടപെടലും ഫീസ് വെട്ടിക്കുറയ്ക്കാൻ സർക്കാരിന് സഹായകമായി. കോട്ടയത്തെ പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചാകരയാക്കി തീവെട്ടി കൊള്ളയാണ് നടത്തി വന്നത് . സർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്ക് അംഗീകരിക്കാതെ ബ്ലേഡ് നിരക്ക് തന്നെ ഈടാക്കാം. സ്വന്തക്കാരുടെ ജീവനു വേണ്ടി പ്രാർത്ഥിക്കുന്ന പാവങ്ങൾ ബില്ലിലെ ഇനം തിരിച്ചുള്ള നിരക്ക് ശ്രദ്ധിക്കാറില്ല. സർക്കാർ കുറച്ചതിന് പകരമായി മറ്റു പലതിലും കൂട്ടിയിട്ട് പഴയ കച്ചവടം തന്നെ നടത്താനുള്ള സാദ്ധ്യതയും തള്ളാനാവില്ല. കൂടിയ നിരക്ക് ഈടാക്കിയാൽ പരാതിപ്പെടാനും തുക തിരിച്ചുവാങ്ങാനുമുള്ള തന്റേടം ജനങ്ങൾ കാണിക്കണം . സ്വകാര്യ ആശുപത്രികൾ അധിക നിരക്ക് ഈടാക്കിയാൽ പത്ത് ഇരട്ടി പിഴ വരും. പരിശോധിക്കാൻ പ്രത്യേക അതോറിറ്റിയെ സർക്കാർ നിയമിച്ചതോടെ ഇനി തീ വെട്ടിക്കൊള്ള നടത്താൻ സ്വകാര്യ ആശുപത്രികൾക്കു കഴിയില്ല . പല പേരിൽ പഴയ തട്ടിപ്പു തുടരാനുള്ള നീക്കം നാട്ടുകാർ പൊളിക്കണം കൊവിഡ് വ്യാപനത്തോടെ രോഗികളുടെ എണ്ണം കൂടിയതിനൊപ്പം കഴുത്തറപ്പൻ കച്ചവടം ലാക്കാക്കി മിക്ക സ്വകാര്യ ആശുപത്രികളിലും രണ്ടും മൂന്നും പ്രത്യേക കൊവിഡ് ബ്ലോക്കും ഐ.സി.യു യൂണിറ്റും തുറന്നിരുന്നു. നിരക്ക് സർക്കാർ കുറച്ചതോടെ ഇനി കട തുറന്നു വെച്ചിട്ട് കാര്യമില്ലെന്നു വാർഡുകൾ അടച്ചു പൂട്ടി കൊവിഡ് രോഗികളെ വലയ്ക്കുമോ എന്നാണറിയേണ്ടത്. !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HOSPITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.