കോട്ടയം: മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഏറ്റവും കൂടുതൽ പണിയെടുക്കുന്ന ഒരു കൂട്ടരാണ് വൈദ്യുതി ജീവനക്കാർ. കാറ്റിലും മഴയിലും ജില്ലയിൽ ഒടിഞ്ഞു വീണത് 30 ലേറെ പോസ്റ്റുകളാണ്. ഇരുനൂറ് കിലോമീറ്ററിലേറെ ദൂരം വൈദ്യുതി ലൈനുകൾക്കു തകരാറുണ്ടായപ്പോൾ, അഞ്ചിലേറെ ഇടങ്ങളിൽ ട്രാൻസ്‌ഫോമറുകൾക്കും കേടുപാടുണ്ടായി. വെള്ളിയാഴ്‌ച പകൽ ആരംഭിച്ച കനത്ത മഴയും കാറ്റും പല മേഖലകളിലെയും വൈദ്യുതി വിതരണം തകരാറിലാക്കിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല ഓഫീസുകളിലും മുഴുവൻ ജീവനക്കാരുടെയും സേവനം ലഭിക്കുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റും മഴയും എത്തിയത്.
അഗ്നിരക്ഷാ സേനാംഗങ്ങളാണ് ദുരിതം അനുഭവിച്ച മറ്റൊരു വിഭാഗം. മഴയും കാറ്റും ഇരുട്ടും വകവയ്‌ക്കാതെയാണ് സേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. പല ഉദ്യോഗസ്ഥരും ഇപ്പോഴും കൊവിഡിന്റെ പിടിയിലായിട്ടും രക്ഷാപ്രവർത്തനത്തിന് മുടക്കം വരുത്തിയിട്ടില്ല.
കൊവിഡുണ്ടെങ്കിൽ പറയണം
വൈദ്യുതി മുടങ്ങിയ വീട്ടിൽ കൊവിഡ് രോഗികളുണ്ടെങ്കിൽ അക്കാര്യം മറച്ചു വയ്ക്കരുതെന്ന് കെ.എസ്.ഇ.ബി. അധികൃതർ അഭ്യർത്ഥിക്കുന്നു. അത്തരം സാഹചര്യത്തിൽ ഒട്ടും വൈകാതെ തന്നെ പി. പി. ഇ കിറ്റ് ധരിച്ചെത്തി തകരാർ പരിഹരിക്കും. മുൻപ് പല വീടുകളിലും കൊവിഡ് രോഗികളുള്ള വിവരം മറച്ചു വച്ചതിനെ തുടർന്നു പി.പി.ഇ കിറ്റില്ലാതെ എത്തി അറ്റകുറ്റപണി നടത്തുകയും അതുവഴി ഉദ്യോഗസ്ഥർക്ക് രോഗം പടരുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ ഒാർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |