കോട്ടയം: വി. എൻ. വാസവനിലൂടെ പിണറായി മന്ത്രിസഭയിൽ കോട്ടയം ജില്ലക്ക് മന്ത്രി സ്ഥാനം പരിഗണനയിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏക ജില്ലാ സെക്രട്ടറിയെന്നതും ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് അടർത്തി ഇടതുമുന്നണിയിൽ എത്തിക്കാൻ തന്ത്രങ്ങളൊരുക്കിയാൾ എന്നതുമാണ് ഏറ്റുമാനൂരിൽ നിന്നു ജയിച്ച വാസവന് മുൻതൂക്കം ലഭിക്കാനിടയാക്കിയത്.
കേരള കോൺഗ്രസ് (എം) വിഭാഗത്തിന് ലഭിച്ച ഒരു മന്ത്രി സ്ഥാനത്തേക്ക് പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിനെ പരിഗണിച്ചതോടെ കാഞ്ഞിരപ്പളളിയിൽ നിന്ന് ജയിച്ച ഡോ.എൻ. ജയരാജിന് ചീഫ് വിപ്പ് സ്ഥാനം ലഭിക്കും. മന്ത്രിക്ക് തുല്യമായ കാബിനറ്റ് റാങ്കുള്ള പദവിയാണ് ചീഫ് വിപ്പിന്റേത്.
ഉമ്മൻചാണ്ടി മന്ത്രി സഭയിൽ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനം ലഭിച്ചപ്പോൾ കെ.എം.മാണിയും പി.ജെ.ജോസഫുമായിരുന്നു മന്ത്രിമാരായത്. പാർട്ടി വൈസ് ചെയർമാനായിട്ടും മൂന്നാം മന്ത്രി സ്ഥാനം ലഭിക്കാതെ വന്ന പി.സി.ജോർജ് ഇടഞ്ഞതോടെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം നൽകുകയായിരുന്നു. ജോർജ് മാണി ഗ്രൂപ്പിൽ നിന്നു പുറത്തായതും പുതിയ പാർട്ടി രൂപീകരിച്ചതും മന്ത്രി സ്ഥാനം ലഭിക്കാതെ വന്നതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ പേരിലാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |