കോട്ടയം : ക്രൈസ്തവരുടെ വത്തിക്കാനായ കോട്ടയം രാഷ്ട്രീയത്തിൽ ഈഴവ സമുദായാംഗമായ വി.എൻ.വാസവൻ സമുദായവ്യത്യാസമന്യേ എല്ലാവരുടെയും വാസവൻ ചേട്ടനായി മാറിയത് മികച്ച സംഘാടന ശേഷിയും വലിപ്പചെറുപ്പമില്ലാത്ത ഇടപെടലും കൊണ്ടാണ്. ജനപ്രതിനിധി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനനായകാനായിട്ടായിരുന്നു സാധാരണക്കാർ കണ്ടിരുന്നത്. കെ.ജെ.തോമസ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗമായപ്പോഴാണ് വാസവൻ ജില്ലാ സെക്രട്ടറിയാവുന്നത്. യു.ഡി.എഫ് കോട്ട എന്നറിയപ്പെട്ടിരുന്ന കോട്ടയത്തെ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ചുവപ്പിച്ചത് വാസവന്റെ നേതൃത്വ പാടവ മികവിലാണ്. യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് (എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തി മത്സരിപ്പിച്ചപ്പോൾ സി.പി.എം പിന്തുണ നൽകി വിജയിപ്പിച്ചത് വാസവന്റെ രാഷ്ട്രീയ തന്ത്രജ്ഞതയായിരുന്നു. ഈ നീക്കത്തോടെയാണ് യു.ഡി.എഫിനോട് സലാം പറഞ്ഞു ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തടക്കം മുഴുവൻ തദ്ദേശ സമിതികളിലും ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം നേടാനായി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലാദ്യമായി ഭൂരിപക്ഷം സീറ്റുകൾ നേടാനായതും മദ്ധ്യകേരളത്തിൽ 14 സീറ്റോടെ ഇടതുമുന്നണിയ്ക്ക് ഭരണം പിടിക്കാൻ സഹായകമായതും ഇതാണ്.
ജീവകാരുണ്യ പ്രവർത്തന രംഗത്തെ സേവനങ്ങൾ വാസവനെ വേറിട്ടതാക്കുന്നു. കുമരകം ബോട്ട് ദുരന്തം,ഐങ്കൊമ്പ്, താഴത്തങ്ങാടി ബസ് അപകടം തുടങ്ങിയ ദുരന്തങ്ങളിൽ കാണിച്ച നേതൃപാടവം മരണസംഖ്യ കുറയ്ക്കാൻ സഹായകമായി. എവിടെ അത്യാഹിതമുണ്ടായാലും ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് വാസവനായിരിക്കും. അഭയത്തെ കേരളത്തിലെ മികച്ച ജീവകാരുണ്യ പ്രസ്ഥാനമായി വളർത്തി ചെയർമാൻ എന്ന നിലയിൽ വാസവൻ ചെയ്ത സേവനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളും കൂട്ടിരിപ്പുകാരുമടക്കം 1500 പേർക്ക് അഭയം സൗജന്യഭക്ഷണം നൽകാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കൊവിഡിന്റെ ആദ്യ വ്യാപനത്തിൽ ആരംഭിച്ച സമൂഹ അടുക്കളകൾ ഇപ്പോഴും തുടരുകയാണ്. ചെങ്ങളത്ത് ആദ്യമായി കൊവിഡ് ബാധിച്ച കുടുംബത്തെ മറ്റുള്ളവർ ബഹിഷ്കരിച്ചപ്പോൾ ആംബുലൻസുമായി അവിടെയത്തി മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി മികച്ച പരിചരണം ഉറപ്പാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതും വാസവനായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ ടോറസിൽ കയറ്റിയായിരുന്നു ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചത്. ഇതിനിടയിൽ ടോറസിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പൊൻകുന്നം വർക്കി ജീവിച്ചിരുന്ന കാലത്ത് ആരംഭിച്ച നവലോകത്തെ മികച്ച സാംസ്കാരിക സംഘടനായി വളർത്തി എസ്.പി.സി.സിനെ നഷ്ടത്തിൽ നിന്ന് കരകയറ്റി കോട്ടയത്ത് അക്ഷര മ്യൂസിയം എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |