കോട്ടയം : യു.ഡി.എഫ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമെല്ലാം കോട്ടയം ജില്ലയിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും കോട്ടയത്തുകാരനായ ആദ്യ സി.പി.എം മന്ത്രി എന്ന പുതുചരിത്രമാണ് വി.എൻ.വാസവൻ രചിക്കുന്നത്. ടി.കെ.രാമകൃഷ്ണൻ കോട്ടയത്ത് മത്സരിച്ച് രണ്ടു തവണ മന്ത്രിയായെങ്കിലും എറണാകുളം ജില്ലക്കാരനായിരുന്നു. ഏറ്റുമാനൂരിൽ നിന്ന് തുടർച്ചയായി ജയിച്ച സുരേഷ് കുറുപ്പിന് സാധിക്കാത്തതാണ് ഏറ്റുമാനൂരിനെ ആദ്യമായി പ്രതിനിധീകരിച്ച വാസവൻ മന്ത്രിയായതിലൂടെ സാധിച്ചെടുത്തത്. ടി.കെ.രാമകൃഷ്ണൻ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നത് പോലെ വാസവനും പാർട്ടി ജില്ലാ സെക്രട്ടറിയായ ശേഷം മന്ത്രിയാവുകയാണ്.
പ്രതിസന്ധികളോട് നിരന്തരം പടവെട്ടി വർഗ ബഹുജന സംഘടനകളെ കോട്ടയത്തിന്റെ മണ്ണിൽ ആഴത്തിൽ വേരോടിച്ച നേതാവാണ് വാസവൻ. ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു വാസവന്റെ ചെറുപ്പം. ദുരിതപൂർണമായിരുന്നു ബാല്യകാലം. കുടുംബം പുലർത്താൻ പെട്ടെന്ന് തൊഴിലിനായാണ് ഏറ്റുമാനൂർ ഐ.ടി. ഐയിൽ ചേർന്നത്. നാട്ടിൻ പുറത്തെ ജ്ഞാനപ്രകാശിനി ഗ്രന്ഥശാല ആയിരുന്നു വാസവനിലെ കമ്മ്യൂണിസ്റ്റ് കാരനെ വളർത്തിയത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച അംഗത്തിനുള്ള സമ്മാനം അന്ന് വാസവനായിരുന്നു. അടിയന്തരവസ്ഥക്കാലത്ത് പാമ്പാടിലെ ചെത്തുതൊഴിലാളി യൂണിയൻ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴാണ് പാർട്ടി നിർദ്ദേശ പ്രകാരം മറ്റക്കരയിൽ നിന്ന് പാമ്പാടിയിൽ എത്തി വാസവൻ അതിന്റെ ചുമതലക്കാരനാവുന്നത്. ഓഫീസിലെ താമസത്തിനിടയിൽ നിരന്തര ആക്രമണത്തിന് വിധേയമായി. ബോബാക്രമണം വരെ ഉണ്ടായി. രണ്ടുപേർ അന്ന് മരിച്ചു. പാർട്ടി ഓഫീസിൽ വാസവനെ തേടിയെത്തിയ ഗുണ്ടാസംഘം ഓഫീസ് തകർത്ത് മേശപ്പുറത്ത് കത്തി കുത്തിയിറക്കി വച്ചാണ് മടങ്ങിയത്. ഇതിനെ നേരിട്ടാണ് വാസവൻ പാമ്പാടിയുടെ രാഷ്ട്രീയം മാറ്റി എഴുതി ചുവപ്പിച്ചത്. ആശുപത്രി ജീവനക്കാരുടെ ആദ്യ സംഘടനയായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് ഫെഡറേഷൻ രൂപീകരിച്ച് സ്ഥാപക ജനറൽ സെക്രട്ടറിയായി. സഹകരണ മേഖലയിൽ സി.പി.എമ്മിന്റെ ശക്തി വർദ്ധിപ്പിക്കുക എന്ന പാർട്ടി നിയോഗത്തിൽ
വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്തു. പാമ്പാടി റൂറൽ ഹൗസിംഗ് സൊസൈറ്റി രൂപീകരിച്ചു. പ്രസിഡന്റ് സ്ഥാനം ദീർഘകാലം വഹിച്ചു. കോട്ടയം ജില്ലാ ബാങ്കിന്റെ പ്രസിഡന്റ് പദവിയിലും എത്തി. റബ്‌കോയുടെ രൂപീകരണത്തിനും നേതൃത്വം നൽകി ചെയർമാനും ഡയറക്ടറും ആയി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പുതുപ്പള്ളിയിൽ അഭ്യന്തരമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ക്രൂരമർദനത്തിന് വിധേയനായി. പുതുപ്പള്ളിയിൽ നിന്ന് നിയസഭയിലേക്കുള്ള ആദ്യ പോരാട്ടത്തിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു. 2006 ൽ കോട്ടയത്ത് നിന്ന് നിയമസഭയിലേക്ക്. പിന്നെ ഏറ്റുമാനൂരിൽ മത്സരിച്ച് ജയിച്ചു. ഇപ്പോൾ മന്ത്രിയുമായി.
.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |