കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നാളെ രണ്ട് ആഴ്ച തികയുമ്പോൾ ജില്ലയിൽ സമസ്തമേഖലകളും പ്രതിസന്ധിയിൽ. നഗരസഭാ പരിധിയിൽ മാത്രം 2500 ഓളം വ്യാപാര സ്ഥാപനങ്ങളും അതിന്റെ ഇരട്ടിയിലേറെ തൊഴിലാളികളുമുണ്ട്. 97 ശതമാനം കടകളും അടഞ്ഞു കിടക്കുകയാണ്. മിക്ക കടകൾക്കും വാടക, കറണ്ട് ചാർജ് എന്നിവ നൽകാൻ മാർഗമില്ല. ജില്ലയിലെ മിക്ക കടകളിലും വ്യാപാരം 25 ശതമാനമായി കുറഞ്ഞു. പലവ്യഞ്ജന, പച്ചക്കറി മേഖലയിൽ വ്യാപാരം കുറഞ്ഞു. പഴം, പച്ചക്കറി, മത്സ്യമാംസ വില്പനശാലകളിലും കച്ചവടം പേരിന് മാത്രം. വസ്ത്ര വ്യാപാരത്തിനും ലോക്ക് ഡൗൺ കടുത്ത തിരിച്ചടിയായി. വായ്പ എടുത്തു കച്ചവടം നടത്തുന്നവരാണ് ഏറെയും. പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വസ്ത്രങ്ങളുടെ ശേഖരങ്ങൾ വ്യാപാരികൾ ഒരുക്കിയിരുന്നെങ്കിലും നഷ്ടമായിരുന്നു മിച്ചം.
നിർമ്മാണ മേഖല
സർക്കാരുമായി ബന്ധപ്പെട്ടതൊഴികെ ഭൂരിഭാഗം നിർമാണ പ്രവർത്തനങ്ങളും മുടങ്ങി. അവശ്യസാധനങ്ങൾ വാങ്ങാൻ കൈയിൽ പണമില്ലാതെ വിഷമിക്കുന്ന തൊഴിലാളികളാണ് ഏറെയും. ഓരോ കരാറുകാരുടെയും കീഴിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുള്ളതിനാൽ ഓരോ ദിവസവും ജോലിക്കെത്തുന്നവർ ചുരുക്കമാണ്. കൊവിഡ് കൂടിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് മടങ്ങിയതും പ്രതിസന്ധിയായി.
കാർഷിക മേഖല
കാർഷിക വിപണന മേഖലകളിൽ അടച്ചുപൂട്ടൽ ഇല്ലെങ്കിലും ഗതാഗത മേഖലയിലെ സ്തംഭനാവസ്ഥ കാർഷിക വിഭവങ്ങളുടെ വിതരണ ശൃംഖലകളിൽ വിള്ളൽ വീഴ്ത്തി. കാർഷിക വിഭവങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ നിയന്ത്രണത്തിലുള്ള വിപണികളിലടക്കം രണ്ടാംഘട്ട ലോക്ക് ഡൗണിൽ മുൻ ദിവസങ്ങളേക്കാൾ കാർഷിക വിഭവങ്ങളുടെ സംഭരണം കുറഞ്ഞു. കാർഷിക ചന്തകളും നടക്കുന്നില്ല. ഇതിനിടെ വന്ന മഴയും കാറ്റും 13 കോടിയുടെ കൃഷി കവരുകയും ചെയ്തു.
തൊഴിൽ വരുമാനമില്ല
സാധാരണക്കാരെയും ദിവസവേതന തൊഴിലാളികളെയും നിർമ്മാണ തൊഴിലാളികളെയുമാണ് ലോക്ക് ഡൗൺ ഏറെ ബാധിച്ചത്. പലയിടത്തും തൊഴിൽ ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും അവിടേക്ക് എത്താനുള്ള പ്രയാസമാണ് തിരിച്ചടി. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ആശ്രയിക്കുന്നത് നിർമ്മാണ മേഖലയെയാണ്. 800 മുതൽ 1500 രൂപ വരെയാണ് നിർമാണ മേഖലയിൽനിന്ന് ദിനം പ്രതി ഒരു കുടുംബത്തിൽ എത്തിയിരുന്നത്. ഇത് നിലച്ചു. വിനോദ സഞ്ചാരമേഖലകളിൽ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലായി. വയറിംഗ്, പ്ളമ്പിംഗ്, വെൽഡിംഗ്, പെയിന്റിംഗ് തൊഴിലാളികളും ഇപ്പോൾ വീട്ടിലിരിപ്പാണ്.
ബസ് വ്യവസായം
സ്വകാര്യ ബസുകൾ ഓടാതായതോടെ ഉടമകളും ജീവനക്കാരും ഒരു പോലെ പ്രതിസന്ധിയിലാണ്. മിക്ക ബസുകളും വായ്പ എടുത്ത് വാങ്ങിയതാണ്. ഓടാതെ കിടക്കുന്നതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതി. ബസുകളുടെ നികുതി അടയ്ക്കാൻ ഈ മാസം 31വരെ സാവകാശം മാത്രമാണ് സർക്കാർ നൽകിയത്. നികുതി ഇളവ് ലഭിച്ചിട്ടില്ല. ക്ഷേമനിധിയിൽ ഉടമകളുടെയും തൊഴിലാളികളുടെയും വിഹിതം അടയ്ക്കുന്നതിനും സാവകാശം അനുവദിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |