കോട്ടയം: ലോക്ക് ഡൗണിൽ ടെക്സ്റ്റൈയിൽസ്, ജ്വല്ലറി എന്നിവയ്ക്ക് ഓൺലൈൻ, ഹോം ഡെലിവറി വ്യാപാരം നടത്താമെന്ന സർക്കാർ ഇളവ് താത്ക്കാലിക ആശ്വാസമായെങ്കിലും ആശയക്കുഴപ്പം വ്യാപകം. ഉത്തരവിലെ അവ്യക്തത കാരണം ഭൂരിഭാഗം കടകൾക്കും ഇതു പ്രയോജനപ്പെടുത്താനായില്ല.
ഹോം ഡെലിവറി, ഓൺലൈൻ സംവിധാനങ്ങളില്ലാത്ത ചെറുകിട വ്യാപാരികൾക്ക് പുതിയ ഇളവ് യാതൊരു ഗുണവും ചെയ്യില്ലെന്നും പരാതിയുണ്ട്. ഹോം ഡെലിവറി, ഓൺലൈൻ വിൽപന എന്നിവയ്ക്കായി കുറച്ചു ജീവനക്കാരെ വച്ചു സ്ഥാപനങ്ങൾ തുറക്കാമെന്നും വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ വരെ ഷോറൂമുകൾ സന്ദർശിക്കാമെന്നുമാണ് പുതിയ നിർദേശം. വൻകിട സ്ഥാപനങ്ങളിൽ ചിലത് മാത്രം തുറന്നെങ്കിലും ഉത്തരവ് സംബന്ധിച്ച് വ്യക്തത ഇല്ലെന്നതിന്റെ പേരിൽ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും തുറന്നില്ല. വാട്സാപ്പ് വഴി ചിത്രങ്ങൾ അയച്ചു നൽകിയുള്ള കച്ചവടം ചെറുകിട വ്യാപാരികൾക്ക് സാധിക്കുന്നുമില്ല. ഒറ്റമുറികടകളിലുള്ള ടെക്സ്റ്റൈയിൽസുകൾ കൊവിഡ് മാനദണ്ഡ പ്രകാരം തുറക്കാനുമാവില്ല. വസ്ത്രം ഓൺലൈനായി കണ്ട് വീട്ടിൽ എത്തിക്കുമ്പോൾ പലരും അളവും നിറവുമൊന്നും ഇഷ്ടപ്പെടാതെ മടക്കി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തുറന്ന കടകളിൽ ചിലത് പൊലീസ് എത്തി അടപ്പിച്ചതായും പരാതിയുണ്ട്.
തുറന്നത് വിവാഹ സംഘങ്ങൾക്ക്
നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങൾ വിവാഹ സംഘങ്ങൾക്കായി മാത്രം തുറന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെയായിരുന്നു പ്രവേശനം. വിവാഹ പാർട്ടികൾ ബന്ധപ്പെട്ട ടെക്സ്റ്റൈയിൽ ഷോപ്പുകളിൽ പ്രത്യേക സമയം ചോദിച്ച് ടോക്കൺ പ്രകാരം ചെന്നു സാധനങ്ങളെടുക്കുകയായിരുന്നു. മൂന്നോ നാലോ പേർക്കു മാത്രമായിരുന്നു പ്രവേശന അനുമതി. സർക്കാർ നിർദേശിച്ച ഒരു മണിക്കൂർ കഴിഞ്ഞ് അടുത്ത പാർട്ടിക്ക് അനുമതി നൽകി. കെട്ടിടത്തിൽ വിശാല സൗകര്യമുള്ള കടകളായതിനാൽ ഒരേ സമയം രണ്ടും മൂന്നും പാർട്ടികൾക്ക് വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം കിട്ടി.
'' ഓൺ ലൈൻ കച്ചവടം ഇപ്പോൾ പ്രായോഗികമല്ല. മാനദണ്ഡങ്ങളുമായി യോജിച്ചു പോകാനാവുന്നില്ല. പൊലീസിന്റെ അമിത ഇടപെടലും പ്രതിസന്ധി സൃഷ്ടിക്കുന്നു. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കണം''
പി.ബി. ഗിരീഷ്, താലൂക്ക് പ്രസിഡന്റ് കേരള ടെക്സ്റ്റയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫയർ അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |