ഇത്തവണ പെയ്തത് 156 ശതമാനം അധികം മഴ
കോട്ടയം : അപ്രതീക്ഷിതമായായാണെങ്കിലും അതിവേഗം എത്തിയ മിന്നൽ മഴ ജില്ലയുടെ മനസ് നിറച്ചു. 156 ശതമാനം അധികം മഴയാണ് ഇത്തവണ കിട്ടയത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇത്രയും ശക്തമായ മഴ ജില്ലയിൽ ലഭിക്കുന്നത് ആദ്യമാണ്. മാർച്ച് 1 മുതൽ ഇന്നലെ വരെ 335.4 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ പെയ്തത് 859.2 മില്ലീമീറ്റർ മഴയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്‌ത ജില്ലകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കോട്ടയം. ടൗക്‌തെ ചുഴലിക്കാറ്റിനൊപ്പം എത്തിയ ന്യൂനമർദ്ദമാണ് വേനൽമഴയെ സമ്പന്നമാക്കിയത്. ജനുവരി ആദ്യ ആഴ്ചകളിൽ പെയ്ത മഴ ജില്ലയുടെ വേനൽക്കാല ആഘാതം കുറച്ചെങ്കിൽ ടൗക്‌തെ ചുഴലിയുടെ ഭാഗമായി പെയ്ത മഴ ജില്ലയിൽ വെള്ളം നിറച്ചു. സമീപകാല ചരിത്രത്തിൽ ആദ്യമായി മേയ് മാസത്തിൽ വെള്ളപ്പൊക്കത്തിനും ഇതിടയാക്കി.
കഴിഞ്ഞ വർഷം വേനൽ മഴയിൽ 50 ശതമാനം വർദ്ധന രേഖപ്പെടുത്തിയിരുന്നു. പിന്നാലെ വന്ന കാലവർഷം 24 ശതമാനം അധികം പെയ്തപ്പോൾ തുലാവർഷത്തിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയവളിൽ 116 ശതമാനം അധിക മഴ പെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മഴയുടെ അളവിൽ 90 ശതമാനത്തിന്റെ കുറവായിരുന്നു.
ഇനി പെയ്താൽ ആശങ്ക
തുടർച്ചയായി പെയ്യുന്ന മഴ ജില്ലയുടെ ദാഹം ശമിപ്പിച്ചെങ്കിലും ആശങ്കയുമേറെയാണ്. കാലവർഷം ശക്തമാകാനിരിക്കെ ജലാശയങ്ങളെല്ലാം നിറഞ്ഞ് കിടക്കുകയാണ്. ഒന്നോ, രണ്ടോ ദിവസം കനത്തമഴ പെയ്താൽ വെള്ളപ്പൊക്കത്തിനിടയാക്കും. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ പല കുടുംബങ്ങൾക്കും ഇതുവരെയും വീടുകളിലേക്കു മടങ്ങാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |