പൊൻകുന്നം: ലോക്ഡൗണിന്റെ മറവിൽ നിർമ്മാണ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതായി ലൈസൻസ്ഡ് എൻജീനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ റെൻസ്‌ഫെഡ് ജില്ലാകമ്മിറ്റി ആരോപിച്ചു. ലോക്ഡൗണിന് മുൻപ് 400 രൂപ വിലയുണ്ടായിരുന്ന സിമന്റിന് 500 രൂപയാക്കി. കമ്പിക്കും വിലവർദ്ധിപ്പിച്ചു. ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികൾക്ക് 40 ശതമാനം വില കൂട്ടി. കരിങ്കല്ല് കിട്ടാനില്ല. നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി കിട്ടിയപ്പോൾ പലരും മുൻസ്റ്റോക്കിന് വിലകൂട്ടി വിറ്റു. ചെങ്കൽ ക്വാറിക്ക് അനുമതി നൽകിയെങ്കിലും കരിങ്കൽ ക്വാറി, ക്രഷർ എന്നിവയ്ക്ക് അനുമതിയാകാത്തതും പ്രതിസന്ധിയാണ്. അന്യസംസ്ഥാന തൊഴിലാളികൾ പലരും മടങ്ങിയതും പ്രശ്‌നമായി. സർക്കാരിന്റെ അടിയന്തര ഇടപെടൽ നിർമ്മാണമേഖലയെ രക്ഷിക്കാനാവശ്യമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് മനോജ് വി. സലാമിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ശ്രീകാന്ത് എസ്.ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ, എസ്.നന്ദകുമാർ, കെ.എ. ഫൈസൽ, ഷിനോയ് ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |