മുണ്ടക്കയം : ആളുകൾ കൂട്ടംകൂടിയാൽ മാത്രം ജോലിയുള്ള ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരെയും ഫ്രെയിം ഔട്ടാക്കി കൊവിഡ് രണ്ടാംതരംഗം. ഹിന്ദു ക്രിസ്ത്യൻ വിവാഹങ്ങൾക്ക് പുറമെ വിവിധ സമ്മേളനങ്ങളുടെയും കാലമാണ് മാർച്ച് മുതൽ ജൂൺവരെ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പലരും വിവാഹം മാറ്റി. നടത്തുന്നവരാകട്ടെ മാനദണ്ഡം പാലിച്ച് 20 പേരെ പങ്കെടുപ്പിച്ച്. ഇതോടെ പലരും ഫോട്ടോ വീഡിയോഗ്രാഫർമാരെ ഒഴിവാക്കി ആൻഡ്രോയിഡ് ഫോണിൽ ചിത്രീകരിക്കാനാണ് താത്പര്യപ്പെടുന്നത്. ജില്ലയിൽ മാത്രം അഞ്ഞൂറിലേറെ സ്റ്റുഡിയോകളുണ്ട്. ഫോട്ടോഗ്രാഫർമാരുടെ സംഘടനകളിൽ അംഗത്വമുള്ളവർ 2000 വരും. ഇതിന് പുറമെ ഫോട്ടോഗ്രാഫി കോഴ്‌സ് പഠിച്ചിറങ്ങുന്നവരടക്കം നിരവധിയാണ്. സാധാരണ ഒരു സ്റ്റുഡിയോയിൽ 5 മുതൽ 10 ജീവനക്കാർ വരെ ഉണ്ടെങ്കിൽ ഒരു കളർലാബിൽ നൂറോളം സാങ്കേതിക വിദഗ്ദ്ധരുമുണ്ടാകും. ഇവർക്കെല്ലാം ഇനി മാസങ്ങളോളം വരുമാന നഷ്ടമുണ്ടാകുന്നതിനാൽ നൂറ് കണക്കിന് കുടുംബങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത്. ശമ്പളം കൊടുത്ത് ജീവനക്കാരെ മാസങ്ങളോളം സംരക്ഷിച്ചു നിറുത്താൻ കഴിയുന്നവർ ഈ ഫീൽഡിൽ വിരലിലെണ്ണാവുന്നവരാണ്. വിദേശമലയാളികളാണ് ഫോട്ടോ ആൽബത്തിനും വീഡിയോയ്ക്കും മറ്റും കൂടുതൽ പണം ചെലവഴിക്കുന്നത്. സിനിമഷൂട്ടിംഗിനെ വെല്ലുന്നതരത്തിൽ വീഡിയോആൽബമടക്കം വിവിധ ലൊക്കേഷനിൽ ഷൂട്ടിംഗ് നടത്തുന്ന 'സേവ് ദ ഡേറ്റ് 'വഴി ഫോട്ടോ,വീഡിയോഗ്രാർമാർക്കും വലിയ വരുമാനം ലഭിച്ചിരുന്നു. നാട്ടിലുള്ള വിദേശ മലയാളികൾക്കും ആളെക്കൂട്ടി ആർഭാടപൂർണമായ രീതിയിൽ വിവാഹം നടത്താൻ കഴിയുന്നില്ല. മദ്ധ്യവേനലവധിയിൽ സ്‌കൂൾ കോളേജ് അടയ്ക്കലും, ജീവനക്കാരുടെ റിട്ടയർമെന്റുമെല്ലാം ഗ്രൂപ്പ് ഫോട്ടോ എടുക്കൽ കാലമായിരുന്നു. ഇതും കൊവിഡ് രണ്ടാതരംഗം ഇല്ലാതാക്കി.
ജില്ലയിൽ : 500 ലേറെ സ്റ്റുഡിയോകൾ
ഒരുവർഷമായി പലരും ദുരിതത്തിൽ
ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിൽ
സർക്കാർ സഹായവും ലഭിച്ചിട്ടില്ല
''കഴിഞ്ഞ 35 വർഷക്കാലമായി മുണ്ടക്കയത്ത് സ്റ്റുഡിയോ നടത്തുകയാണ്. ഇതുപോലൊരു ദുരിതകാലം മുൻപെങ്ങും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം പേരും അവരുടെ കുടുംബങ്ങളുമാണ് ഈ മഹാമാരി കാലത്ത് ദുരിതം നേരിടുന്നത്. മറ്റ് പല വിഭാഗങ്ങളെ സഹായിക്കാൻ സർക്കാർ തയ്യാറാകുമ്പോഴും ഫോട്ടോഗ്രാഫി മേഖലയെ കൈയൊഴിയുകയാണ്. മിക്ക സ്റ്റുഡിയോകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്''.
അനിൽകുമാർ, സ്റ്റുഡിയോ ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |