കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഡ്ജറ്റിൽ കാര്യമായൊന്നും കിട്ടിയില്ലെങ്കിലും ജില്ലക്കൊരു മന്ത്രി കൂടി വന്നതോടെ വികസന പ്രതീക്ഷ വാനോളമുണ്ട്. തോമസ് ഐസകിന്റെ അവസാന ബഡ്ജറ്റിലാണ് ജില്ലയ്ക്ക് നാമമാത്രമായ പരിഗണന ലഭിച്ചത്. കൃഷി ടൂറിസം, റബർ, നെല്ല്, തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന്റെ കരുതലുണ്ടാകുമെന്നാണ് പ്രതീക്ഷ.
റബർ വില ഉയരുമോ
റബർ വിലസ്ഥിരതാ ഫണ്ട് 170 രൂപയായി ഉയർത്തിയത് കഴിഞ്ഞ ബഡ്ജറ്റിലാണ്. റബർ വില കിലോയ്ക്ക് 250 രൂപ ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം. രണ്ടാം പിണറായി സർക്കാരിന്റ ആദ്യ ബഡ്ജറ്റിൽ കിലോയ്ക്ക് 200 രൂപയെങ്കിലുമുണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. കേരളാകോൺഗ്രസ് മുന്നണിയിൽ എത്തിയും വി.എൻ.വാസവൻ മന്ത്രിയായതും റബർ വില ഉയരുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. റബറധിഷ്ടിത വ്യവസായങ്ങളുടെ ഹബ്ബിനായി 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചമുള്ള സ്ഥലത്ത് ആരംഭിക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ബഡ്ജറ്റിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷയുണ്ട്.
നെല്ല് സംഭരണം
നെല്ലിന്റെ സംഭരണ വില ഉയർത്തുമെന്നും സ്വകാര്യമില്ലുകളുടെ ചൂഷണം പൂർണമായി ഒഴിവാക്കാൻ സംഭരണത്തിന് നെല്ല് സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ ഉറപ്പു നൽകിയിരുന്നു. കോട്ടയം കേന്ദ്രീകരിച്ച് മില്ല് ആരംഭിക്കാനും സാദ്ധ്യതയുമുണ്ട്.
ആരോഗ്യമേഖലയിൽ
കോട്ടയം മെഡിക്കൽ കോളേജിന് വി.എൻ. വാസവന്റെ ഇടപെടലിൽ പുതിയ പദ്ധതികൾ വന്നേക്കും. ഇതിന് പുറമേ ജില്ലാ ആശുപത്രിയുടെ തുടർ വികസനത്തിനും കൂടുതൽ തുക ലഭിക്കാനും സാഹചര്യം ഒരുക്കും.
ചൂളംവിളി കാത്ത് ശബരി
ഉപേക്ഷിച്ചെന്ന് കരുതിയിരുന്ന പദ്ധതിയായിരുന്നു ശബരി റെയിൽവേ. കേന്ദ്ര മാനദണ്ഡം അനുസരിച്ച് പദ്ധതിയുടെ പകുതി ചെലവ് ഏറ്റെടുക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തീരുമാനിക്കകയും തുടർ ബഡ്ജറ്രിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശബരി റെയിൽവേയ്ക്ക് കാര്യമായി കരുതിയിട്ടുണ്ടെന്ന ഉറച്ച വിശ്വാസം ജില്ലയ്ക്കുള്ളത്.
ചെറുവള്ളിയിൽ വിമാനത്താവളം
ശബരിമല ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾക്ക് ഡി.പി.ആർ. തയ്യാറാക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ 9 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും തുടർ നടപടിയായിട്ടില്ല. സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങൾ കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |