കോട്ടയം: പ്രവേശനോത്സവം കഴിഞ്ഞ് മറ്റൊരു ഓൺലൈൻ പഠന വർഷം തുടങ്ങിപ്പോൾ സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്റ്റുഡന്റ് ലാപ് ടോപ് പദ്ധതിയിൽ അപേക്ഷിച്ച അഞ്ചു ശതമാനം പേർക്കും പോലും ലാപ് ടോപ് ലഭിക്കാത്ത സാഹചര്യത്തിലാണിത്.
കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും സ്മാർട്ട് ഫോണാണ് പ്രശ്നം. വിദ്യാർത്ഥികൾ പുത്തൻ ഫോൺ ആവശ്യപ്പെടുമ്പോൾ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുകയാണ്. പലരുടെയും പഴയ ഫോണുകൾ അമിത ഉപയോഗം മൂലം പണിമുടക്കി. ഇവ അറ്റകുറ്റപ്പണി നടത്തി കളത്തിലിറക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങാമെന്നതിനാലാണ് സ്വരുക്കൂട്ടിയ പണവുമായി പലരും കടകളിലെത്തിത്തുടങ്ങിയത്. അത്യാവശ്യക്കാർ ഷോപ്പുടമകളെ സമീപിച്ച് വീടുകളിലെത്തി ഫോൺ വാങ്ങുകയാണിപ്പോൾ. ജോലിക്ക് പോകാനാവാതെ ലോക്ക് ഡൗണിൽ കുരുങ്ങി വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവയ്ക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം. നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഇവ വാങ്ങാൻ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും പറയുന്നു.
ആദ്യം ഘട്ടം പരിധിക്ക് പുറത്ത് 2553 പേർ
രണ്ട് മുതൽ പത്തു വരെയുള്ള കുട്ടികളുടെ കണക്കെടുപ്പാണ് ആദ്യഘട്ടം പൂർത്തിയായത്. 2553 പേരാണ് ആദ്യഘട്ടത്തിൽ പരിധിക്ക് പുറത്ത്. ഒരു രീതിയിലും ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവരാണ് ഇതിൽ ആയിരത്തിലേറെപ്പേർ. ഒന്നാം ക്ളാസിൽ ചേർന്നവരിൽ ഓൺലൈൻ പഠനോപകരണമില്ലാത്തവരുടെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്ത് ടി.വി സ്ഥാപിച്ച് പഠനം നടത്താനുള്ള കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിൽ നിന്നുള്ള ക്ളാസുകൾക്ക് മൊബൈൽ ഫോണുകൾ അത്യാവശ്യമായതിനാൽ പലരുടേയും ക്ളാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ചാണ് നടക്കുന്നത്.
സൗകര്യമൊരുക്കാൻ ജില്ലാ പഞ്ചായത്തും
ഓൺലൈൻ ക്ളാസിന് അടിസ്ഥാന സൗകര്യമൊരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള കുട്ടികൾക്ക് സ്പോൺസർഷിപ്പ് മുഖേനയോ അല്ലാതെയോ സൗകര്യം ഒരുക്കണമെന്നാണ് നിർദേശം. ഇതിനായി കുട്ടികളുടെ പട്ടിക ശേഖരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |