കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം ബഡ്ജറ്റിൽ കോട്ടയത്തിന് പ്രത്യേക പരാമർശങ്ങളില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ലഭിച്ചതും നാമമാത്ര പദ്ധതികൾ മാത്രമാണ്. കഴിഞ്ഞ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുടെ നടത്തിപ്പ് തുടർച്ചയുണ്ടാകുമെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവന ജില്ലയ്ക്ക് അല്പം ആശ്വാസത്തിന് വക നൽകുന്നുണ്ട്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും മത്സ്യബന്ധന മേഖലയ്ക്കും കാർഷിക പുരോഗതിക്കും ആരോഗ്യ മേഖലയ്ക്കും പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ ജില്ലയ്ക്കും ഗുണം ചെയ്യും. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കോട്ടയം മാത്രമായി പ്രത്യേക പരാമർശങ്ങളില്ല. റബർ മേഖലയ്ക്കും ഒന്നും ലഭിച്ചില്ല. റബറിന്റെ തറവില 250 രൂപയാണ് എൽ.ഡി.എഫ് പ്രകടന പത്രിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി വില ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വിലസ്ഥിരതാ ഫണ്ടിലെ കുടിശിക തീർക്കാൻ 50 കോടി വകയിരുത്തിയത് മാത്രമാണ് ഏക ആശ്വാസം. വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്ഥലത്ത് ആരംഭിക്കുമെന്ന് പറഞ്ഞ റബർ അധിഷ്ഠിത വ്യവസായ പാർക്കിനെയും അവഗണിച്ചു. നാട്ടകം സിമന്റ്സിനായും പ്രത്യേക പാക്കേജില്ല. ശബരിമല വിമാനത്താവളം, ശബരി റെയിൽ പദ്ധതികളേക്കുറിച്ചും പരമാമർശമില്ല. ആരോഗ്യമേഖലയ്ക്ക് പൊതുവായുള്ളതല്ലാതെ കോട്ടയം മെഡിക്കൽ കോളേജിനോ ജില്ലാ ആശുപത്രിക്കോ ഒന്നുമില്ല.
കാർഷിക മേഖല
ആധുനിക സങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്ക് സഹായകമാകുന്ന വികസനം നടപ്പാക്കാൻ 10 കോടി
കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് സങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല 2 ജില്ലകളിൽ 10 കോടി
താഴ്ന്ന പലിശയ്ക്ക് കാർഷിക വായ്പ, 5 അഗ്രോപാർക്കുകളിൽ ഒന്ന് കോട്ടയത്ത് വരുമെന്ന് പ്രതീക്ഷ
വിനോദസഞ്ചാര മേഖല
ടൂറിസം വകുപ്പിന് മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടിക്ക് പുറമെ അധികമായി 50 കോടി
പുനരുജ്ജീവന പാക്കേജ് 30 കോടി
ഉന്നത വിദ്യാഭ്യാസമേഖല
എം.ജി.യൂണിവേഴ്സിറ്റിയിൽ മാർ ക്രിസോസ്റ്റം ചെയർ
ബഡ്ജറ്റ് നിരാശാജനകം
കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രിയുണ്ടായിട്ടും ബഡ്ജറ്റിൽ അവണിച്ചത് നിരാശാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്രി അംഗം എൻ.ഹരി പറഞ്ഞു. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച കുമരകത്തെ അവഗണിച്ചു. ശബരിമല തീർത്ഥാടകർക്കായും കോട്ടയത്ത് ഒരു പദ്ധതിയും കണ്ടില്ലെന്നും ഹരി പറഞ്ഞു.
സ്വാഗതാർഹമെന്ന് ജോസ് കെ മാണി
തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോൾ ആ മേഖലയ്ക്ക് ഊന്നൽ നൽകി സൗജന്യ വാക്‌സിൻ നൽകുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആശ്വാസകരമാണ്. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിലും റബർ ഉൾപ്പടെയുള്ള മേഖലയ്ക്ക് ഊന്നൽ നൽകാനുള്ള തീരുമാനം കാർഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |