കോട്ടയം: സംസ്ഥാന സർക്കാരിന്റെ കൈവശമെത്തിയ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഉടമസ്ഥതാ നടപടി 30 നുള്ളിൽ പൂർത്തിയാക്കാൻ വ്യവസായ വകുപ്പ് ഉന്നത തല യോഗം കിൻഫ്രക്ക് നിർദ്ദേശം നൽകി. ഇതോടെ എച്ച്. എൻ. എല്ലിൽ നിന്ന് വൈകാതെ പത്രക്കടലാസ് അച്ചടി തുടങ്ങുമെന്ന് ഉറപ്പായി .
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കിൻഫ്ര പ്രതിനിധികൾ കഴിഞ്ഞ ദിവസം കമ്പനി സന്ദർശിച്ച് ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി . വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഏഴംഗ ഉന്നതതല സംഘവും അടുത്ത ദിവസം എത്തും.
നഷ്ടത്തിലായ എച്ച്.എൻ.എൽ പീഡിത വ്യവസായത്തിൽ പെടുത്തി കേന്ദ്ര സർക്കാർ ലേലത്തിനു വച്ചതോടെ ഉയർന്ന തുക ടെൻഡർ ചെയ്ത് മറ്റു സ്വകാര്യ കമ്പനികളെ മറികടന്നാണ് സംസ്ഥാന സർക്കാരിനായി കിൻഫ്ര ഏറ്റെടുത്തത്.
മറ്റാവശ്യങ്ങൾക്ക് കൈമാറരുതെന്ന വ്യവസ്ഥയിലായിരുന്നു ന്യൂസ് പ്രിന്റ് ഫാക്ടറിക്കായി 700 ഏക്കർ സ്ഥലം വർഷങ്ങൾക്കു മുമ്പ് സർക്കാർ നൽകിയത്. ഇക്കാരണത്താൽ സ്വകാര്യ കമ്പനികൾക്ക് എച്ച്.എൻ.എൽ കൈമാറാനുള്ള കേന്ദ്ര നീക്കം പൊളിയുകയായിരുന്നു.
എച്ച്.എൻ.എൽ കിൻഫ്രക്ക് കൈമാറി കമ്പനി ലോ ട്രൈബൂണൽ ഉത്തരവ് ഇറക്കിയതോടെ എച്ച്.എൻ.എല്ലിന്റെ വായ്പ കിൻഫ്ര തിരിച്ചടയ്ക്കും. ന്യൂസ് പ്രിന്റിനു പുറമേ റബർ പാർക്കും കിൻഫ്രക്ക് ലഭിച്ചാൽ കമ്പനി ലാഭത്തിലെത്തിക്കുന്നതിന് മറ്റു അനുബന്ധ വ്യവസായങ്ങളും തുടങ്ങും
ഇനി
ഉത്പാദന ക്ഷമത കൂടിയ യന്ത്രങ്ങൾ സ്ഥാപിച്ച് ന്യൂസ് പ്രിന്റ് ഫാക്ടറി ആധുനികവത്കരിക്കും.
ന്യൂസ് പ്രിന്റ് ഫാക്ടറിക്കൊപ്പം 700 ഏക്കർ വരുന്ന കമ്പനിയുടെ ഒരു ഭാഗത്ത് റബർ പാർക്ക് തുടങ്ങും.
സർക്കാർ പുതുതായി ആരംഭിക്കുന്ന സിയാൽ മോഡൽ റബർ കമ്പനിയും ഈ സ്ഥലത്തു തുടങ്ങും
മൊത്തം ബാദ്ധ്യത : 360 കോടി
ബാങ്കുകൾക്ക് നൽകാൻ : 200 കോടി
സർക്കാരിന് : 100 കോടി
ജീവനക്കാരുടെ ചെലവ് :60 കോടി
സ്ഥിരം തൊഴിലാളികൾ : 1,453
അനുബന്ധ തൊഴിലാളികൾ : 5,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |