കോട്ടയം: കൊവിഡിനെയും പൊലീസിനെയും പേടിക്കാതെ ആളുകൾ സജീവമായി നിരത്തിലിറങ്ങിയതോടെ നഗരത്തിൽ തിരക്കേറി. അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് പ്രഖ്യാപിച്ച ആദ്യ ദിനത്തിലും നിരത്തുകൾ സജീവമായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണുമോ എന്ന ആശങ്ക ഉയരുന്നു.
പൊലീസ് രാവിലെ പരിശോധന നടത്തിയെങ്കിലും ഉച്ചയോടെ ഇളവുണ്ടായി. രണ്ടാം ഘട്ട ഇളവുകളില്‍ നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കാന്‍ ആഴ്ചയിൽ ഓന്നോ, രണ്ടോ ദിവസമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്നലെ മുതല്‍ ഒമ്പതു വരെ എല്ലാ ദിവസവും ഇത്തരം കടകള്‍ക്കു തുറക്കാൻ അനുവാദം നൽകി. കഴിഞ്ഞ ദിവസം വരെ തങ്ങള്‍ക്കെന്തിനായിരുന്നു ഇത്രയും നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഈ വ്യാപാരികളുടെ ചോദ്യം.
നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ വില്‍ക്കുന്ന കടകളുടെ കാര്യത്തില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു മുമ്പും ആശയക്കുഴപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവില്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രവര്‍ത്തിക്കാമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ കളക്ടറുടെ ഉത്തരവില്‍ ഇത് ചൊവ്വാഴ്ച മാത്രമായി. മുണ്ടക്കയത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഉത്തരവിന്റെയും മാദ്ധ്യമ വാര്‍ത്തകളുടെയും പേരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ വന്‍ തുക പിഴ ഈടാക്കി.
അതേസമയം, നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് പൊലീസ് പിന്‍വലിഞ്ഞ നിലയിലാണ് . ജില്ലാ അതിര്‍ത്തികളില്‍ പോലും പരിശോധന പേരിനു മാത്രമാണ്. പകല്‍ സമയങ്ങളില്‍ നഗര പ്രദേശങ്ങളില്‍ വല്ലപ്പോഴും മാത്രമാണ് പരിശോധന. അഥവാ, പിടിച്ചാല്‍ പോലും യാത്രക്കാർ സത്യവാങ്ങ്മൂലം എന്നു പറഞ്ഞ് എടുത്തു നീട്ടുന്ന കടലാസ് നോക്കുക പോലും ചെയ്യാതെ പൊലീസ് കടന്നു പോകാന്‍ അനുവദിക്കുകയും ചെയ്യും.
ആലോചനയില്ലാത്ത ഇളവ്
മറ്റെല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കിയ ശേഷം ഇന്നലെ മുതല്‍ ഒമ്പതു വരെ എല്ലാ ദിവസവും തുറക്കാമെന്ന ഉത്തരവ് പ്രയോജന രഹിതമാണെന്ന് നിര്‍മാണ മേഖലയിലെ വ്യാപാര സ്ഥാപന ഉടമകള്‍ പറയുന്നു. ഇന്നലെ, തുറന്ന ഭൂരിഭാഗം കടകളിലും ആളുകള്‍ എത്തിയില്ല. പുറത്തിറങ്ങിയാല്‍ പൊലീസ് പിടികുടുമെന്ന ഭീതി പരത്തിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ എന്തര്‍ത്ഥമാണുള്ളതെന്നും ഇവര്‍ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |