SignIn
Kerala Kaumudi Online
Friday, 19 April 2024 3.57 PM IST

പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ഗർഭിണി മരിച്ച സംഭവം: പണം തന്ന് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബന്ധുക്കൾ

ahalya

പാലാ: അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണം നിലനിൽക്കെ, തങ്ങളെ വിളിച്ചു വരുത്തി ആശുപത്രി അധികൃതർ സഹായ വാഗ്ദാനം ചെയ്തതായി യുവതിയുടെ അടുത്ത ബന്ധുക്കൾ അറയിച്ചു. മരിയൻ സെന്ററിലെ ഒരു ഡോക്ടർ 6 ലക്ഷം രൂപാ നൽകാമെന്ന് ഇടനിലക്കാരൻ വഴി അറിയിച്ചെങ്കിലും നിരസിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.

മേവട വാഴകാട്ട് അഹല്യ (26) മരിച്ചത് ഗർഭപാത്രത്തോടു ചേർന്നുള്ള ട്യൂബ് പൊട്ടിയതു മൂലമുള്ള ഗുരുതരാവസ്ഥ കൊണ്ടാണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സഹായവാഗ്ദാനം.

സംഭവത്തിൽ, അഹല്യയുടെ ബന്ധുക്കൾ പാലാ പൊലീസിനും കോട്ടയം പൊലീസ് ചീഫിനും പരാതി നൽകിയതിനെ തുടർന്നാണ് ആശുപത്രി അധികൃതർ ഒരു ജന പ്രതിനിധി വഴി ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തിയത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്താൻ വിളിച്ചു വരുത്തിയതാണെന്നായിരുന്നു ആശുപത്രി അധികാരികളുടെ ഭാഷ്യം. എന്നാൽ യുവതിയുടെ ബന്ധുവായ ഒരു ആരോഗ്യ പ്രവർത്തക ചികിത്സയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ആശുപത്രി അധികാരികളോടൊപ്പം ഉണ്ടായിരുന്ന ഡോക്ടർക്ക് തൃപ്തികരമായ മറുപടി പറയാനുണ്ടായിരുന്നില്ല. കളി പാളിയെന്ന് മനസ്സിലായതോടെ യുവതിയുടെ വീട്ടുകാരെ സഹായിക്കണമെന്നുണ്ടെന്നും വേണ്ടതു ചെയ്യാമെന്നുമായി ആശുപത്രി അധികൃതർ. അതിനെപ്പറ്റി ഇപ്പോൾ സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ഇറങ്ങിപ്പോന്നു. ഇതിനിടെയാണ് മൂന്നാമതൊരാൾ വഴി 6 ലക്ഷം രൂപാ നൽകാമെന്ന് ഒരു ഡോക്ടർ അറിയിച്ചത്.

യുവതി ഗുരുതരാവസ്ഥയിലായപ്പോൾ തന്നെ ഒരു ഡോക്ടർ ബന്ധുക്കളെ സമീപിച്ച് കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ചികിത്സയ്ക്കുമുള്ള പണം എത്രയായാലും നൽകാമെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ബന്ധുക്കൾക്ക് ഫോൺ നമ്പർ കൊടുക്കുകയും ചെയ്തു. തങ്ങൾക്ക് നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ഇനിയാർക്കും ഈ ഗതി വരാതിരിക്കാനാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു.

ഇതേ സമയം യുവതിയുടെ ബന്ധുക്കളെ കണ്ടിരുന്നൂവെന്നും എന്നാൽ അവർ ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ഷേർളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AHALYA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.