കോട്ടയം: പൊള്ളുന്ന വിലയുള്ള പെട്രോളും ഡീസലും വാഹന ഉടമകളെ തളർത്തിയിട്ടും ജില്ലയിൽ സി.എൻ.ജി എത്തിക്കാൻ ശ്രമമില്ല. സംസ്ഥാനത്ത് സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ ദ്രവീകൃത പ്രകൃതി വാതകം) അനുവദിക്കാത്ത മൂന്നു ജില്ലകളിൽ ഒന്നാണ് കോട്ടയം. ഇടുക്കിയും പത്തനംതിട്ടയുമാണ് മറ്റ് ജില്ലകൾ.
നിലവിൽ പെട്രോൾ വിലയേക്കാൾ 36 രൂപയുടെയും ഡീസലിനേക്കാൾ 31.50 രൂപയുടെയും കുറവ് സി.എൻ.ജിക്കുണ്ട്. സി.എൻ.ജി. എറണാകുളത്ത് 59.50 രൂപയാണ് . ഒന്നര വർഷം കൊണ്ട് സി.എൻ.ജി. വിലയിൽ രണ്ടര രൂപയുടെ വർദ്ധനയുണ്ടായപ്പോൾ പെട്രോളിന് 22 രൂപയുടെയും ഡീസലിന് 26 രൂപയുടെയും വർദ്ധനയാണുണ്ടായത്.
നഷ്ടത്തിലേക്കു കൂപ്പുകുത്തിയ, ഇനി എന്നു പുനരാരംഭിക്കുമെന്ന് പറയാൻ കഴിയാത്ത സ്വകാര്യ ബസ് മേഖലയ്ക്ക് സി.എൻ.ജി. പദ്ധതി വന്നാൽ ആശ്വാസമാകും. ജില്ലയിലെ സ്വകാര്യ ബസ് ഉടമകളിൽ ഒരു വിഭാഗം സി.എൻ.ജിയിലേക്ക് മാറാൻ തയ്യാറുമാണ്. പക്ഷേ, സി.എൻ.ജി ലഭ്യതയില്ലാത്തതാണ് പ്രശ്നം.
ജില്ലയിൽ സി.എൻ.ജി. സംവിധാനം ലഭ്യമായാൽ നഗര സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗുണകരമാകും. സംസ്ഥാനത്തുടനീളം ലഭ്യത ഉറപ്പാക്കാതെ ദീർഘദൂര ബസുകൾക്ക് സി.എൻ.ജിയിലേക്കു മാറുക സാദ്ധ്യമല്ല. ജില്ലയിൽ എന്ന് സി.എൻ.ജി. ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിലവിലെ അവസ്ഥയിൽ പദ്ധതി അനുവദിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽ തന്നെ വർഷങ്ങൾ വേണ്ടി വരും.
സി.എൻ.ജി: 59.50 രൂപ
പെട്രോൾ: 96.10 രൂപ
ഡീസൽ: 91.54 രൂപ
'നിലവിൽ ഒരു ബസ് സി.എൻ.ജിയിലേക്ക് മാറണമെങ്കിൽ അഞ്ചു ലക്ഷത്തോളം രൂപ ചെലവു വരും. നിലവിലെ ഇന്ധനവില കണക്കാക്കിയാൽ ഇത്രയും മുടക്കിയാലും നഷ്ടം വരില്ല. 10 സി.എൻ.ജി. ഫില്ലിങ്ങ് സ്റ്റേഷനുകളുള്ള കൊച്ചിയിൽ ഏതാനും സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക് മാറിയിട്ടുണ്ട്. ഇവർക്ക് പ്രവർത്തന ലാഭവുമുണ്ട്.
- വിക്രമൻ, ബസ് ഉടമ, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |