കോട്ടയം : താടിയും മുടിയും മത്സരിച്ചു നീണ്ടു വളർന്നു വരുമ്പോൾ വെട്ടിയൊതുക്കി ചന്തം വരുത്താനുള്ളവർ ചുരുണ്ടുകൂടി വീട്ടിലൊതുങ്ങുകയാണ്. സ്റ്റൈലിനും ഇഷ്ടത്തിനുമനുസരിച്ച് തലമുടിയെ പരിവപ്പെടുത്തിയർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്. 'കട്ടിംഗും ഷേവിംഗും കട്ടായപ്പോൾ ലോക്ക് ഡൗണിൽ ഏറെ ബുദ്ധിമുട്ടുകയാണ്. ബാർബർ- ബ്യുട്ടീഷ്യൻസ് തൊഴിലാളികൾ. ലോക്ക് ഡൗണും കൊവിഡു ഏറ്റവും അധികം ബാധിച്ചത് ഇവരെയാണ്. സർക്കാർ സഹായവും ലഭിച്ചിട്ടില്ല. മറ്റ് അവശ്യമേഖലകൾക്ക് നൽകിയ ഇളവുപോലെ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം ആദ്യ ഇളവായി വീടുകളിൽ പോയി മുടി മുറിക്കാനുള്ള അനുവാദം നൽകിയിരുന്നു. അതെങ്കിലും ലഭിച്ചാൽ മതിയെന്നാണ് ഇവർ പറയുന്നത്.
കണ്ടെയ്ന്റ്മെന്റ് സോണായതും പ്രശ്നം
ഒട്ടേറെയാളുകൾക്കു ജോലി നൽകിയിരുന്ന ഈ മേഖല ലോക്ക് ഡൗണായതോടെ പ്രതിസന്ധിയിലാണ്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും നഗരസഭാ പ്രദേശങ്ങളും കണ്ടെയ്ന്റ്മെന്റ് സോൺ ആയതോടെ ബാർബർ ബ്യുട്ടീഷൻസ് സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. തുടർന്ന് സമ്പൂർണ ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും വന്നതോടെ 50 ദിവസത്തിലേറെയായി കടകൾ തുറക്കാനായിട്ടില്ല. ഇതോടെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ തകരാറിലായി. കട വാടക, കറണ്ട് ചാർജ് എന്നിവയിൽ ഇളവു കിട്ടിയില്ലെങ്കിൽ പലരും കൂടുതൽ പ്രതിസന്ധിയിലാകും. ഗതികെട്ടതോടെ മുടിയും താടിയും വെട്ടേണ്ട ആവശ്യക്കാർ ട്രിമ്മറും കത്രികയുമായി വീടുകളിൽ സ്വന്തം പരീക്ഷണങ്ങൾ നടത്തുകയാണ്.
ആവശ്യങ്ങളിങ്ങനെ
ആഴ്ചയിൽ 3 ദിവസമെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് ഷോപ്പുകൾ പ്രവർത്തിക്കണം
സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ക്ഷേമനിധി അംഗങ്ങൾക്ക് മാത്രം
ബാർബർ ബ്യുട്ടീഷ്യൻസ് തൊഴിലാളികൾക്ക് മുൻഗണനാ വിഭാഗത്തിൽ വാക്സിൻ
ജില്ലയിൽ ഈ മേഖലയിലുള്ളത് 6500 പേർ
'' രണ്ടുമാസത്തോളമായി നേരെ ചൊവ്വേ ഷോപ്പ് തുറന്നിട്ട്. എന്തെങ്കിലും ഇളവ് ലഭിച്ചിരുന്നെങ്കിൽ പിടിച്ച് നിൽക്കാമായിരുന്നു
വിനോദ്, ബാർബർ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |