കോട്ടയം: രണ്ടാം ലോക്ഡൗണിൽ ആദ്യ വലിയ ഇളവ് ലഭിച്ച ഇന്നലെ നാടും നഗരവും പൂരപ്പറമ്പായി. സാമൂഹിക അകലമൊക്കെ കാറ്റില്‍ പറന്നു. സാധനങ്ങള്‍ വാങ്ങാനും വാഹനങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും അറ്റകുറ്റപ്പണികള്‍ക്കുമായാണ് കൂടുതല്‍ പേര്‍ പുറത്തിറങ്ങിയതെങ്കില്‍ ഒരു മാസമായി വീട്ടിലിരുന്നതിന്റെ ആലസ്യം തീര്‍ക്കാനും ചിലരിറങ്ങി.
നിലവില്‍ പ്രവര്‍ത്തനാനുമതിയുണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ, സ്‌റ്റേഷനറിക്കട, സ്വര്‍ണക്കട, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗിനുള്ള കടകള്‍, അറ്റകുറ്റപ്പണികള്‍ക്കായി വാഹന ഷോറൂമുകള്‍ എന്നിവ തുറക്കാനായിരുന്നു ഇന്നലെ അധിക അനുമതിയുണ്ടായിരുന്നത്. കോട്ടയം നഗരത്തില്‍ പലയിടങ്ങളിലും ഇന്നലെ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കെ.കെ.റോഡില്‍ കഞ്ഞിക്കുഴി, ചന്തക്കവല ഭാഗങ്ങളിലും എം.സി. റോഡില്‍ നാഗമ്പടത്തും കോടിമത - നാലുവരിപ്പാത ഭാഗത്തും പല തവണ ഗതാഗതക്കുരുക്കുണ്ടായി. കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ദീര്‍ഘദൂരം മാത്രമായിരുന്നതിനാല്‍ എല്ലാവരും സ്വന്തം വാഹനങ്ങളില്‍ നഗരത്തിലേക്ക് എത്തിയതാണ് തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണം.
കോട്ടയത്ത് മൊബൈല്‍ വില്‍പ്പന കേന്ദ്രങ്ങളുടെ മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാന ഷോറൂമുകളുടെയെല്ലാം മുന്നില്‍ പത്തും ഇരുപതും പേര്‍ കാത്തു നില്‍ക്കുന്നതു വൈകിട്ട് വരെ തുടര്‍ന്നു. തിരക്കിനെത്തുടര്‍ന്ന് ഉദ്ദേശിച്ച ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ മടങ്ങിയവരും ഏറെ. വസ്ത്രവ്യാപാര ശാലകളിലും സ്‌റ്റേഷനറി കടകളിലും വന്‍ തിരക്കായിരുന്നു.
കോട്ടയത്തിനു പുറമേ, ചങ്ങനാശേരി, പാലാ നഗരങ്ങളിലും പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി പോലുള്ള ചെറുനഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമെല്ലാം മണിക്കൂറുകള്‍ നീണ്ട തിരക്കാണ് അനുഭവപ്പെട്ടത്. വെറുതെ കറങ്ങാന്‍ ഇറങ്ങിയവരെ കുടുക്കാന്‍ പൊലീസ് നടത്തിയ പരിശോധനയും നഗരത്തില്‍ ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇതോടെ, പൊലീസ് പിൻവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |