മുണ്ടക്കയം: മുണ്ടക്കയം ബിവറേജ് ഔട്ട് ലെറ്റിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. 2000 ലിറ്ററിലധികം മദ്യം കടത്തിയെന്നാണ് പ്രാഥമിക നിഗമനം. സ്റ്റോക്കിൽ 10 ലക്ഷത്തിലധികം രൂപയുടെ കുറവും കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അറിയിച്ചു. ലോക് ഡൗണിന്റെ മറവിൽ മലയോരമേഖലയിൽ മദ്യവില്പന വ്യാപകമായിരുന്നു. ബിവറേജ് ഔട്ട് ലെറ്റ് നിന്ന് ചില ജീവനക്കാരുടെ ഒത്താശയോടെ വ്യാപകമായി മദ്യം കടത്തുന്നതായി വന്ന വാർത്തകളെ തുടർന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കര്‍ അന്വേഷണത്തിന് ഉത്തരവിടുകയും അന്നുതന്നെ ഔട്ട് ലെറ്റ് പൂട്ടിക്കുകയും ചെയ്തിരുന്നു. ഇന്നലെ പൊലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ ക്രമക്കേട് വ്യക്തമാവുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സൂരജ്, സജ്ജീവ്കുമാര്‍, ബീവറേജ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗം പ്രതിനിധികളായ കെ.സി. പ്രദീപ്കുമാര്‍, സി.വി.ലിബിന്‍ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വിശദമായ അന്വേഷണങ്ങൾക്കു ശേഷം കൂടുതല്‍ നടപടികളുണ്ടാവുമെന്ന് എക്‌സൈസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |